കൊളംബോ: അടിയന്തരാവസ്‌ഥക്കും കർഫ്യൂവിനും പിന്നാലെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ശ്രീലങ്ക. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ, വാട്‍സ്ആപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
പ്രതിഷേധത്തിന് ജനങ്ങൾ ഒത്തുകൂടുന്നത് തടയാനാണ് ശ്രീലങ്കൻ സർക്കാരിന്റെ ഈ നടപടി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം, ഇന്നലെ പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. തിങ്കളാഴ്‌ച രാവിലെ വരെ 36 മണിക്കൂറാണ് രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാൻ എല്ലാ പർട്ടികളേയും ചേർത്ത് സർക്കാർ രൂപീകരിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്‌ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത നിലയാണ്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്.
Most Read: രാജ്യത്ത് ഇന്ധനവില നവംബറോടെ 270 കടക്കും; അഖിലേഷ് യാദവ്