കൊളംബോ: ശ്രീലങ്കയില്‍ നാളെ നടക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിൻമാറി. ഭരണകക്ഷി പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ മുന്‍മന്ത്രി ഡളസ് അളഹപെരുമയെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതിനിടെ, ആക്റ്റിംഗ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗെയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹരജി ശ്രീലങ്കന്‍ സുപ്രീം കോടതി തള്ളി.
ശ്രീലങ്കയില്‍ നാളെ നടക്കുന്ന നിര്‍ണായക പ്രസിഡണ്ട് വോട്ടെടുപ്പില്‍ മൂന്നു പേരാണ് മൽസര രംഗത്തുള്ളത്. ആക്റ്റിംഗ് പ്രസിഡണ്ട് റനില്‍ വിക്രമസിംഗെ, മുന്‍മന്ത്രി ഡളസ് അളഹപെരുമ, ജനതാ വിമുക്‌തി പേരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മൽസരിക്കുന്നത്. അവസാന നിമിഷം വരെ മൽസര രംഗത്ത് ഉണ്ടായിരുന്ന സജിത്ത് പ്രേമദാസ അവസാന നിമിഷം പിൻമാറുകയായിരുന്നു.
ഭരണ കക്ഷി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ ഡളസ് അളഹപെരുമയെ പിന്തുണക്കാനാണ് പ്രതിപക്ഷ തീരുമാനം. നാളെ രാവിലെ 10 മണിക്കാണ് പാര്‍ലമെന്റില്‍ രഹസ്യ വോട്ടെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ പകര്‍ത്തണമെന്ന നിർദ്ദേശം പാര്‍ട്ടികള്‍ എംപിമാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് സൂചന.
അതിനിടെ, ആക്റ്റിംഗ് പ്രസിഡണ്ട് റനില്‍ വിക്രമ സിംഗെക്കെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രക്ഷോഭകര്‍ രംഗത്തെത്തി. വിക്രമസിംഗെക്കെതിരെ നൂറുകണക്കിന് ആളുകള്‍ ഇന്ന് തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു.
Most Read: ബഫർ സോൺ; പ്രതിപക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ