ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസിന്റെ ഈ മനോഭാവമാണ് കശ്‌മീരിൽ വിഘടനവാദത്തിന്റെ വിത്തുകൾ വിതയ്‌ക്കുകയും താഴ്‌വരയിൽ പാക് ഇടപെടലുകള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്‌തതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആരോപിച്ചു.
ബിജെപി സോഷ്യൽ മീഡിയ ചീഫ് അമിത് മാളവ്യ ട്വീറ്റ് ചെയ്‌ത ക്ളബ്ഹൗസ് ചർച്ച പങ്കുവെച്ചു കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. അതേസമയം, കോൺഗ്രസിന്റെ പേര് ഐഎൻസി എന്നതിന് പകരം എഎൻസി (ആന്റി നാഷണൽ ക്ളബ്ഹൗസ്) എന്നാക്കി മാറ്റണമെന്ന് ബിജെപി ദേശീയ വക്‌താവ് സാംബിത് പത്ര പറഞ്ഞു. മോദിയെ വെറുക്കുന്നതിനാൽ ഇന്ത്യയേയും വെറുക്കാൻ തുടങ്ങിയ ആളുകളുടെ ഒരു ക്ളബ്ഹൗസാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ദിഗ്‌വിജയ സിംഗിനെ കടന്നാക്രമിച്ച് രംഗത്തെത്തി. കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആർട്ടിക്കിൾ 370 കൊണ്ടുവരികയെന്ന പാപം ചെയ്‌തത് കോൺഗ്രസാണ്. കശ്‌മീരിലേക്ക് വിഘടനവാദികളെ തിരിച്ചു കൊണ്ടുവരുന്നതാണോ കോൺഗ്രസ് പുനഃപരിശോധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇതിന് മറുപടി പറയണമെന്നും ചൗഹാൻ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്തെ ദശലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും മോദി-അമിത് ഷാ ഭരണകൂടത്തെ പുറത്താക്കാൻ ഓരോ ഇഞ്ചിലും പോരാടുമെന്ന് വിമർശനങ്ങൾക്ക് മറുപടിയായി ദിഗ്‌വിജയ സിംഗ് ട്വീറ്റ് ചെയ്‌തു.
പാകിസ്‌ഥാനിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകൻ ഷഹ്സേബ് ജിലാനി കൂടി പങ്കെടുത്ത ക്ളബ്ഹൗസ് ചർച്ചയിലായിരുന്നു ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന പ്രസ്‌താവന ദിഗ്‌വിജയ സിംഗ് നടത്തിയത്. 370ആം ആർട്ടിക്കിൾ റദ്ദാക്കിയപ്പോൾ കശ്‌മീരിൽ ജനാധിപത്യം ഉണ്ടായിരുന്നില്ല. അവിടെ എല്ലാവരെയും തടവിലാക്കി കൊണ്ടാണ് കേന്ദ്രസർക്കാർ അത്തരമൊരു നടപടിയിലേക്ക് കടന്നത്. ഹിന്ദു രാജാവ് ഭരിച്ചിരുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു കശ്‌മീർ. എന്നാൽ അവിടെ സഹവർത്തിത്വം നിലനിന്നിരുന്നു. അത് തകർക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. കോൺഗ്രസ് അധികാരത്തിൽ വരികയാണെങ്കിൽ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ആം ആർട്ടിക്കിൾ റദ്ദാക്കിയത് പുനഃപരിശോധിക്കും; എന്നിങ്ങനെയായിരുന്നു ദിഗ്‌വിജയ സിംഗിന്റെ പ്രസ്‌താവന.
Most Read: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക്; സ്‌ഥിതിഗതികൾ വിലയിരുത്തും