തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവ് നായ്‌ക്കളുടെ കടിയേറ്റ് ചികിൽസ തേടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. ഈ വർഷം നായ്‌ക്കളുടെ കടിയേറ്റ് ചികിൽസ തേടിയവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. ആറുമാസത്തിനിടെ ഒന്നരലക്ഷത്തിലേറെ പേർക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഏഴ് പേർ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്‌തിട്ടുണ്ട്.
കണ്ണൂർ മുഴുപ്പിലങ്ങാട് ജാൻവി എന്ന മൂന്നാം ക്‌ളാസുകാരിയെ വീട്ടുമുറ്റത്തു വെച്ച് തെരുവുനായ്‌ക്കൾ കടിച്ചു കീറിയതാണ് ഒടുവിൽ കേരളത്തെ ഞെട്ടിച്ച വാർത്ത. അതിന് തൊട്ടു മുൻപ്, നിഹാൽ എന്ന ഭിന്നശേഷിക്കാരനായ 11-വയസുകാരനെ തെരുവ് നായ്‌ക്കൾ കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തിയത് കേരളക്കരയെ ഒന്നാകെ ഈറനണിയിച്ചു. ഈ സംഭവം നടന്നതും കണ്ണൂർ മുഴുപ്പിലങ്ങാടാണ്.
വാർത്തകളായത് ഇത്തരം അപൂർവ സംഭവങ്ങൾ ആണെങ്കിലും, തെരുവുനായ്‌ക്കൾ കടിച്ചു കുടഞ്ഞവരുടെ യഥാർഥ കണക്കുകൾ എത്രയോ അധികമാണെന്നാണ് ആശുപത്രി രേഖകൾ വ്യക്‌തമാക്കുന്നത്. ഈ വർഷം ജനുവരിയിൽ 22,922 പേരാണ് ചികിൽസ തേടിയത്. ഫെബ്രുവരിയിൽ 25,359ഉം മാർച്ചിൽ 31,097 ഉം പേർ ചികിൽസ തേടി.
ഏപ്രിലിൽ 29,183 പേർക്കും മെയ് മാസത്തിൽ 28,576 പേർക്കും നായയുടെ കടിയേറ്റു. ജൂണിലെ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 25,000ത്തിലേറെ പേർക്ക് കടിയേറ്റു. ഇതിൽ 85 ശതമാനവും തെരുവ് നായ്‌ക്കളാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് തെരുവുനായ ആക്രമണങ്ങൾ കൂടുതൽ റിപ്പോർട് ചെയ്‌തിട്ടുള്ളത്.
2017ൽ 1.35 ലക്ഷത്തിൽ നിന്ന കണക്കുകൾ 2022ൽ രണ്ടര ലക്ഷത്തോളമായി ഉയർന്നു. പേവിഷ പ്രതിരോധ വാക്‌സിൻ ഉപയോഗത്തിൽ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തിൽ 109 ശതമാനത്തിന്റെയാണ് വർധനവ് ഉണ്ടായത്. നാടെങ്ങും നായ്‌ക്കൾ വിഹരിക്കുകയാണ്. ഇവയുടെ കടിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ എന്തൊക്കെ ബദൽ മാർഗങ്ങൾ നടപ്പിലാക്കണമെന്നാണ് സംസ്‌ഥാനം തലപുകഞ്ഞു ആലോചിക്കുന്നത്.
Most Read: ബംഗാളിൽ ചരക്കു ട്രെയിനുകൾ കൂട്ടിയിടിച്ചു പാളം തെറ്റി; ലോക്കോ പൈലറ്റിന് പരിക്ക്