മുംബൈ: പൂണെയിൽ നടന്ന എൽഗാർ പരിഷത് കോൺക്ളേവിലെ പ്രസംഗത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന മുൻ എഎംയു വിദ്യാർഥി നേതാവ് ഷർജീൽ ഉസ്‌മാനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മഹാരാഷ്‌ട്ര ലെജിസ്ളേറ്റീവ് കൗൺസിലിൽ സംസാരിക്കുക ആയിരുന്നു പവാർ.
ദേശീയ സുരക്ഷക്ക് ഭീഷണിയായ ആരെയും പിന്തുണക്കില്ലെന്നും പവാർ പറഞ്ഞു. ആരുടേയും പേര് എടുത്തു പറഞ്ഞില്ലെങ്കിലും റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ലക്ഷ്യമിട്ടായിരുന്നു പവാറിന്റെ പരാമർശം.
ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഗോസ്വാമിയും മുൻ ബാർക് മേധാവി പാർത്തോ ദാസ് ഗുപ്‌തയും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ മാസം പ്രതിപക്ഷ പാർട്ടികൾ പുറത്തുവിട്ടിരുന്നു.
‘അന്വേഷണത്തിന് ശേഷം ഷർജീൽ ഉസ്‌മാനിക്കും കുറ്റകൃത്യം ചെയ്‌ത എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ആരെയും ഒഴിവാക്കില്ല. രാജ്യത്തെയും സംസ്‌ഥാനത്തിന്റെ സാമൂഹിക സുരക്ഷയെയും കുറിച്ച് നിങ്ങൾക്ക് രണ്ട് നിലപാടുകൾ ഉണ്ടാകരുത്,’ പവാർ പറഞ്ഞു.
വിദ്യാർഥി നേതാവ് ഷർജീൽ ഉസ്‌മാനിയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര സർക്കാരിന് നേരത്തെ ബിജെപി അന്ത്യശാസനം നൽകിയിരുന്നു. ഹൈന്ദവ വിശ്വാസികൾക്ക് എതിരെ അപകീർത്തികരമായ പ്രസ്‌താവനകൾ നടത്തിയെന്നാണ് ബിജെപി ഉസ്‌മാനിക്കെതിരെ ഉയർത്തുന്ന ആരോപണം. യുവമോർച്ച നേതാക്കൾ ഷർജീൽ ഉസ്‌മാനിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.
രോഹിത് വെമുലയുടെ ജൻമദിനത്തോട് അനുബന്ധിച്ചാണ് ഭീമ കൊറേഗാവ് ശൗര്യ ദിൻ പ്രേരണയുടെ ആഭിമുഖ്യത്തിൽ കോൺക്ളേവ് സംഘടിപ്പിച്ചത്. ഷർജീൽ ഉസ്‌മാനിയെ കൂടാതെ അരുന്ധതി റോയ്, മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ കണ്ണൻ ഗോപിനാഥൻ, മാദ്ധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയ, ദളിത് ആക്‌ടിവിസ്‌റ്റ് സത്യഭാമ സൂര്യവൻഷി തുടങ്ങിയവരും പരിപാടിയിൽ സംസാരിച്ചിരുന്നു.
Read Also: ബിജെപി സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും