ചെന്നൈ: ഹോസ്‌റ്റൽ വാർഡന്റെ അപമാനം താങ്ങാനാകാതെ ആത്‍മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. കുടുംബത്തോടെ ക്രിസ്‌തുമതത്തിലേക്ക് മാറാൻ വാർഡൻ തുടർച്ചയായി നിർബന്ധിച്ചിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടർന്ന് വിദ്യാർഥിനിയെ അപമാനിക്കുകയായിരുന്നു എന്നും മനംനൊന്താണ് പെൺകുട്ടി ആത്‍മഹത്യക്ക് ശ്രമിച്ചതെന്നുമാണ് ഉയരുന്ന ആരോപണം. തഞ്ചാവൂരിലെ പ്ളസ് ടു വിദ്യാർഥിനി ലാവണ്യയാണ് (17) മരിച്ചത്.
സംഭവത്തിൽ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ജനുവരി 9നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്. തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ജനുവരി 19ന് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് തഞ്ചാവൂർ സെന്റ്. മൈക്കിൾസ് ഗേൾസ് ഹോമിലെ വാർഡൻ സകയമാരിയെ (62) ആത്‍മഹത്യാ പ്രേരണ കുറ്റത്തിന് ജുവനൈൽ ആക്‌ട് പ്രകാരം കേസെടുത്തു.
വാർഡനെ തിരിക്കാട്ടുപള്ളി പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ, കുട്ടിയുടെ മരണമൊഴി റെക്കോർഡ് ചെയ്‌തിട്ടുണ്ടെന്നും ഇതിൽ മതംമാറ്റാമെന്ന ആരോപണമില്ലെന്നും പോലീസ് പറയുന്നു. വിശദമായ അന്വേഷണം നടക്കുകയാണ്.
Also Read: 30 ഡോക്‌ടർമാർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം