ന്യൂഡെൽഹി: ഖനൗരി അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കർഷകൻ കൂടി മരിച്ചു. ബത്തിന്ദ ജില്ലയിൽ നിന്നുള്ള ദർശൻ സിങ് (66) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയവേയാണ് മരണം. എന്നാൽ, ഹരിയാന പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. ഇതോടെ ഡെൽഹി ചലോ മാർച്ചുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി.
അതിനിടെ, ഖനൗരി അതിർത്തിയിൽ കഴിഞ്ഞ ദിവസം ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി ശുഭ് കരൺ സിങ്ങിന്റെ (21) കുടുംബത്തിന് ഒരുകോടി രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ പറഞ്ഞു. സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്നും മരണത്തിൽ ഉത്തരവാദികൾ ആയവർക്കെതിരെ ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
എന്നാൽ, നഷ്‌ടപരിഹാരം ഷുഭിന്റെ കുടുംബം നിരസിച്ചതായാണ് വിവരം. മകന് നീതി ലഭിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് വരെ യുവാവിന്റെ പോസ്‌റ്റുമോർട്ടം നടത്തില്ലെന്നും പോലീസിന്റെ വെടിയേറ്റാണ് ശുഭ് കരൺ മരിച്ചതെന്നും കർഷക നേതാക്കൾ പറഞ്ഞു. അതിനിടെ, കർഷക സമരത്തിൽ അണിചേരുമെന്ന് സംയുക്‌ത കിസാൻ മോർച്ച (എസ്‌കെഎം) പ്രഖ്യാപിച്ചിട്ടുണ്ട്.
കർഷകർ കൊല്ലപ്പെട്ടതിൽ ഹരിയാന മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര മന്ത്രി അനിൽ വിജിനെതിരെയും കൊലക്കുറ്റം ചുമത്തണമെന്നും നഷ്‌ടപരിഹാരം ഒരുകോടി രൂപ നൽകണമെന്നും സംയുക്‌ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള 40 കർഷക യൂണിയനുകളെ പ്രതിനിധീകരിക്കുന്നതാണ് സംയുക്‌ത കിസാൻ മോർച്ച.
കർഷകർ മരിച്ചതോടെ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സംഘടനകൾ. ഇന്ന് രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിക്കണമെന്നാണ് ആഹ്വാനം. 26ന് ഹൈവേകളിൽ കർഷകർ ട്രാക്‌ടർ മാർച്ച് നടത്തും. ഡെൽഹി രാംലീല മൈതാനിയിൽ മാർച്ച് 14ന് ഓൾ ഇന്ത്യ കിസാൻ മസ്‌ദൂർ പഞ്ചായത്തും സംഘടിപ്പിക്കും. ഒരുലക്ഷം പേർ കിസാൻ മസ്‌ദൂർ പഞ്ചായത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം