ഡെൽഹി: പുതിയ സിബിഐ ഡയറക്‌ടറായി സിഐഎസ്എഫ് മേധാവി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു. മഹാരാഷ്‌ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജയ്‌സ്വാൾ. ഇദ്ദേഹം റോയിൽ ഒൻപത് വർഷം സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് പുതിയ നിയമനം.
പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉൾപ്പടെ 12 പേരുടെ പട്ടികയാണ് ഉണ്ടായിരുന്നത്. എന്നാൽ വിരമിക്കാൻ ആറു മാസത്തിൽ താഴെ ഉള്ളവരെ പരിഗണിക്കേണ്ടതില്ല എന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി, ചീഫ് ജസ്‌റ്റിസ് എൻവി രമണ ചട്ടങ്ങൾ പാലിക്കണം എന്ന നിലപാട് സ്വീകരിച്ചു.
ഇതോടെ കേന്ദ്രത്തിന് താൽപര്യമുണ്ടായിരുന്ന സിബിഐ മുൻ സ്‌പെഷ്യൽ ഡയറക്‌ടർ രാകേഷ് അസ്‌താന, എൻഐഎ മേധാവി വൈസി മോദി എന്നിവർ പുറത്തായി. വിരമിക്കാൻ ഒരു മാസമുള്ള ലോക്‌നാഥ് ബെഹ്‌റയേയും ഇതേ കാരണത്താൽ ഒഴിവാക്കുകയായിരുന്നു.
നാല് മാസം വൈകിയാണ് ഉന്നതാധികാര സമിതിയോഗം ചേർന്നത്. പ്രധാനമന്ത്രിയെ കൂടാതെ, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സിബിഐ ഡയറക്‌ടർ ആർകെ ശുക്ള ഫെബ്രുവരി മൂന്നിന് വിരമിച്ചിരുന്നു. നിലവിൽ പ്രവീൺ സിൻഹയാണ് താൽക്കാലിക ചുമതല വഹിക്കുന്നത്.
Must Read: ഫേസ്ബുക് നിലക്കില്ല: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണ്; എഫ്‌ബി അധികൃതർ