മലപ്പുറം: മമ്പാടിൽ ഗൃഹനാഥൻ ആത്‌മഹത്യ ചെയ്‌തതിന് പിന്നിൽ മകളുടെ സ്‌ത്രീധന വിഷയത്തെ തുടർന്നുണ്ടായ മനോവിഷമത്തിലെന്ന് റിപ്പോർട്. കഴിഞ്ഞ മാസം 23ന് ആയിരുന്നു മലപ്പുറം മമ്പാട് സ്വദേശി മൂസക്കുട്ടിയെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നിലമ്പൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്‌തമായത്.
സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകളെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് പിതാവ് ജീവനൊടുക്കിയത് എന്നാണ് അന്വേഷണത്തിൽ വ്യക്‌തമായത്. മകളെ ഉപദ്രവിച്ചതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി മൂസക്കുട്ടി ചിത്രീകരിച്ചിരുന്നു. തുടർന്നാണ് ആത്‍മഹത്യ ചെയ്‌തത്. ഈ വീഡിയോ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
‘എന്റെ മകളെ ഭർത്താവ് അബ്‌ദുൾ ഹമീദ് സ്‌ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവൻ കൂടി നൽകാതെ മകളെ വേണ്ടെന്ന് ഭർത്താവ് പറയുന്നു’, എന്നിങ്ങനെയാണ് വീഡിയോയിൽ പറയുന്നത്. മൂസകുട്ടിയുടെ മകൾ ഹിബയും ഒതായി സ്വദേശി അബ്‌ദുൾ ഹമീദും 2020 ജനുവരി 12ന് ആണ് വിവാഹിതരായത്. വിവാഹ സമയത്ത് 18 പവൻ സ്വർണമാണ് മൂസക്കുട്ടി മകൾക്ക് നൽകിയത്. എന്നാൽ, ഇത് പോരെന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ അന്നുമുതൽ തന്നെ മകളെ പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു.
പിന്നീട് മൂസക്കുട്ടി ആറ് പവൻ കൂടി മകൾക്ക് നൽകി. എന്നാൽ, പത്ത് കൂടി നൽകിയാൽ മാത്രമേ പ്രസവിച്ച് കിടക്കുന്ന ഹിബയെയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളുവെന്ന് ഹമീദ് പറഞ്ഞു. തുടർന്ന് ഹിബയുടെ വീട്ടിൽ വന്ന് ഹമീദ് വഴക്കുണ്ടാക്കുകയും ചെയ്‌തിരുന്നു. ഈ കാര്യങ്ങളെല്ലാം പറഞ്ഞ് ഹിബ നിലമ്പൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം. അതേസമയം, പോലീസ് ഹമീദിനും മാതാപിതാക്കൾക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.
Most Read: മണിക്കൂറുകൾ നീണ്ട പ്രതിസന്ധി; ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകൾ തിരിച്ചെത്തി