ന്യൂഡെൽഹി: ഏറെ നേരം തടസപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ മാദ്ധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭ്യമായി തുടങ്ങി. തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും സഹോദര സ്‌ഥാപനങ്ങളായ വാട്‌സ്ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചത്.
ലോകത്തെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപങ്ങൾ ഉയര്‍ന്നതോടെ ട്വിറ്ററില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായെങ്കിലും ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. വാട്‌സ്ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ദിനമാണ് കടന്നുപോയത്. സാങ്കേതിക തകരാർ ലോക വ്യാപകമായി റിപ്പോർട് ചെയ്‌തതോടെ കമ്പനിയുടെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടു. കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസം നേരിടാന്‍ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്‌ധർ സംശയമുന്നയിച്ചു.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും ഔദ്യോഗികമായി പ്രതികരിക്കാൻ ഫേസ്ബുക്ക് തയ്യാറായിട്ടില്ല. പ്രമുഖ ആപ്പ്, വെബ്സൈറ്റ് ട്രാക്കിങ് സംവിധാനമായ ഡൗൺഡിക്‌ടറ്ററിന്റെ വെബ്സൈറ്റിൽ ആയിരക്കണക്കിന് പരാതികളാണ് ആദ്യ മണിക്കൂറുകളിൽ തന്നെ രേഖപ്പെടുത്തിയത്. വാട്‌സ്ആപ്പ് പേമെന്റ് ഉൾപ്പെടെയുള്ള സേവങ്ങൾ ഉപയോഗിക്കുന്നവർക്ക് സാങ്കേതിക തടസം വലിയ തിരിച്ചടിയായി.
Read Also: പാൻഡോറ പേപ്പർ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം