തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ വ്യാഴാഴ്‌ച മൂന്നര മണിക്ക് നടക്കുമെന്നും ചടങ്ങിൽ 500 പേർ പങ്കെടുക്കുമെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 50,000 പേരെ ഉൾക്കൊള്ളുന്ന സ്‌ഥലത്ത് 500 പേരെ ഇത്തരമൊരു കാര്യത്തിന് പങ്കെടുപ്പിക്കുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ജനാധിപത്യത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്‌ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തിൽ, ജനങ്ങളുടെ ആഘോഷ തിമിർപ്പിനിടയിൽ തന്നെയാണ് സാധാരണനിലയിൽ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കവും. പക്ഷേ നിർഭാഗ്യവശാൽ കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഇത് നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത്; മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കുന്ന വേദിയിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്ക് മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കുക. അഞ്ചു വർഷം മുമ്പ് ഇതേ വേദിയിൽ 40,000ത്തിൽ അധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടി ഇക്കുറി കോവിഡ് സാഹചര്യം കണക്കിലെടുത്തു 500 പേരുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘തിരുവനന്തപുരത്തെ സെൻട്രൽ സ്‌റ്റേഡിയം 50,000 പേർക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാൽ സ്‌റ്റേഡിയത്തിൽ പരമാവധി 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്‌ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകുക. അഞ്ചു വർഷം മുമ്പ് ഇതേ വേദിയിൽ 40,000ത്തിൽ അധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചുരുക്കുന്നത്’; മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യ അല്ല എന്ന് കാണാൻ കഴിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ‘140 എംഎൽഎമാരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ നിലയിൽ നിയമസഭാ അംഗങ്ങൾ ഉൾക്കൊള്ളുന്ന പാർലമെന്ററി പാർട്ടിയാണ് ഇതിനകത്തുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് തന്നെ. അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിൽ ഉചിതമായ കാര്യമല്ല,’മുഖ്യമന്ത്രി പറഞ്ഞു.
മാത്രവുമല്ല ജനാധ്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ളേറ്ററും എക്‌സിക്യുട്ടീവും ജുഡീഷ്യറിയുമെന്നും ജനാധിപത്യത്തെ മാനിക്കുന്ന ഒരാൾക്കും ഈ മൂന്നിനേയും ഒഴിവാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ന്യായാധിപൻമാരേയും ഉദ്യോഗസ്‌ഥരേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
Read Also: ആരാകും പ്രതിപക്ഷ നേതാവ്? ഹൈക്കമാൻഡ് പ്രതിനിധികൾ എത്തും, നിർണായക യോഗം നാളെ