ചെന്നൈ: കോവിഡ് മഹാമാരിയെ തടയാൻ വാക്‌സിനടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്‌ഥാനത്ത് തന്നെ ഉൽപാദിപ്പിക്കാന്‍ സാധ്യത തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. താല്‍പ്പരരായ ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍ മേയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് സ്‌റ്റാലിന്‍ അറിയിച്ചു.
ഓക്‌സിജന്‍ പ്ളാന്റുകള്‍, വാക്‌സിന്‍, കോവിഡ് പ്രതിരോധത്തിന് വേണ്ട മറ്റ് ജീവന്‍രക്ഷാ സാമഗ്രികള്‍ എന്നിവ സംസ്‌ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ടിഡ്‌കോ) കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. 50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്‌ത സംരംഭത്തിന്റെ അടിസ്‌ഥാനത്തിൽ ടിഡ്‌കോ ഉൽപാദന യൂണിറ്റുകൾ സ്‌ഥാപിക്കും.
കഴിഞ്ഞ ദിവസമാണ് സംസ്‌ഥാനത്ത് സ്‌റ്റാലിന്റെ നേതൃത്വത്തിൽ കോവിഡ് ഉപദേശക കമ്മിറ്റി രൂപീകരിച്ചത്. 14 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ഇവരിൽ ഭൂരിഭാഗവും പ്രതിപക്ഷ എംഎൽഎമാരാണ്. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം ദിവസവും കമ്മിറ്റി വിലയിരുത്തും.
കമ്മിറ്റി അംഗങ്ങൾ: എംകെ സ്‌റ്റാലിന്‍ (ചെയര്‍മാൻ), ഡോ. ഏഴിലന്‍ (ഡിഎംകെ), മണിരത്‌നം(കോണ്‍ഗ്രസ്), നാഗൈ മലി (സിപിഐഎം), ടി രാമചന്ദ്രന്‍ (സിപിഐ) മുന്‍ ആരോഗ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ സി വിജയഭാസ്‌കര്‍, ജികെ മണി (പിഎംകെ), നഗര്‍ നാഗേന്ദ്രന്‍ (ബിജെപി), സുസന്‍ തിരുമലൈകുമാര്‍ (എംഡിഎംകെ), എസ്എസ് ബാലാജി (വിസികെ), ഡോ. ജവഹറുള്ള (എംഎംകെ), ആര്‍ ഈശ്വരന്‍ (കെഎംഡികെ), ടി വേല്‍മുരുഗന്‍ (ടിവികെ), പൂവൈ ജഗന്‍ മൂര്‍ത്തി (പിബി).
Read Also: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക സഹായം; കെജ്‌രിവാൾ