കൊച്ചി: രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ അൽ-ഖ്വയ്ദ ബന്ധം ആരോപിച്ച് പിടികൂടിയവർ കൊച്ചി, ഡെൽഹി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. കൊച്ചി നാവിക ആസ്ഥാനവും കപ്പൽ നിർമ്മാണശാലയും ഇവരുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ പറയുന്നു. ഇരുടെ പക്കൽ നിന്ന് ആയുധങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയതായും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
“നിരപരാധികളെ കൊന്നൊടുക്കാനും അവരുടെ മനസ്സിൽ ഭീകരത സൃഷ്‌ടിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ സുപ്രധാന സ്ഥലങ്ങളിൽ തീവ്രവാദ ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നു,”-എൻഐഎ പ്രസ്‌താവനയിൽ പറഞ്ഞു.
Related News: പെരുമ്പാവൂരിൽ മൂന്ന് അൽ-ഖ്വയ്ദ തീവ്രവാദികൾ പിടിയിൽ
ഇന്ന് പുലർച്ചെ രാജ്യത്തിന്റെ 12 ഇടങ്ങളിലായി നടത്തിയ റെയ്‌ഡിലാണ് അൽ-ഖ്വയ്ദ ബന്ധം സംശയിക്കപ്പെടുന്ന ഒൻപത് പേർ എൻഐഎയുടെ പിടിയിലായത്. പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ നിന്ന് ആറും എറണാകുളത്ത് നിന്ന് മൂന്നു പേരുമാണ് പിടിയിലായത്. ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ.
കേരളത്തിൽ നിന്ന് പിടിയിലായ മൂന്നു പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണെന്ന വ്യാജേനയാണ് പെരുമ്പാവൂരിൽ തങ്ങിയിരുന്നത്. ഇവർക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്‌ത് നൽകിയിട്ടുണ്ടോ എന്ന കാര്യം എൻഐഎ പരിശോധിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്‌ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്‌തിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.