കൊയിലാണ്ടി: മേപ്പയൂര്‍ മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ എസ് സാംബശിവറാവു ഉത്തരവിട്ടു. റവന്യൂ ഭൂമി കയ്യേറിയുള്ള ഖനനം ബോധ്യപ്പെട്ടതിനാലും പരിസ്‌ഥിതി പ്രശ്‌നമുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ മനസിലാക്കിയതു കൊണ്ടുമാണ് നടപടി.
മലയിലെ ഖനനം സംബന്ധിച്ച് പ്രത്യേക സമിതി പഠനം നടത്തും. പഠന റിപ്പോർട്ട് വരുന്നത് വരെ മീറോട് മലയിൽ യാതൊരു തരത്തിലുമുള്ള ഖനനവും പാടില്ല. ഇതു സംബന്ധിച്ച് കൊയിലാണ്ടി തഹസിൽദാർ സിപി മണിക്ക് കളക്‌ടർ നിർദേശം നൽകി.
മീറോട് മലയിലെ ചെങ്കൽ ഖനനം നടക്കുന്ന സ്‌ഥലത്ത് ശനിയാഴ്‌ച റവന്യൂ ഉദ്യോഗസ്‌ഥർക്കൊപ്പം കളക്‌ടർ സന്ദർശനം നടത്തിയിരുന്നു. മീറോട് മലയിലെ ഖനനത്തിനെതിരെ സമരം നടത്തുന്ന സർവകക്ഷി ജനകീയ സമിതി ഭാരവാഹികളേയും കീഴരിയൂർ, മേപ്പയൂർ, മേലടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരെയും കളക്‌ടർ കണ്ടിരുന്നു.
കൊയിലാണ്ടി താലൂക്കിലെ കീഴരിയൂര്‍, മേപ്പയ്യൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലെ നരക്കോട്, കൊറവട്ട, ഇരിങ്ങത്ത്കുളങ്ങര പ്രദേശങ്ങളുടെ നിലനില്‍പ്പിന്റെ തന്നെ ആധാരമാണ് മീറോട് മല. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുടിവെള്ളം, കൃഷി, ശുദ്ധവായു തുടങ്ങിയവയെല്ലാം മലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
മീറോട് മലയുടെ ഘടനയിലുണ്ടാകുന്ന ഏതൊരു മാറ്റവും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. കീഴരിയൂര്‍, മേപ്പയൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്ന ഖനനമാണ് നിലവില്‍ പുരോഗമിക്കുന്നത്. മീറോട് മല സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സാംസ്‌കാരിക കൂട്ടായ്‌മ കല്‍പ്പറ്റ നാരായണന്‍, ടിപി രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും.
മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത 140 ഏക്കര്‍ ഭൂമിയും സ്വകാര്യ ഉടമസ്‌ഥതയിലുള്ള തോട്ടങ്ങളും ചേര്‍ന്നതാണ് മീറോട് മല. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ സിംഹഭാഗവും ഭൂമിയില്ലാത്തവര്‍ക്കായി പതിച്ചു നല്‍കിയിട്ടുണ്ട്. എന്നാൽ അടിസ്‌ഥാന സൗകര്യങ്ങളുടെ പോരായ്‌മ കാരണം ഭൂമി അനുവദിച്ച് നല്‍കിയ കുടുംബങ്ങള്‍ക്ക് മലയിലേക്ക് താമസം മാറ്റാനായിട്ടില്ല.
Malabar News: ജില്ലയിലെ ബീച്ചുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി