തിരുവനന്തപുരം: നിരക്ക് വർധനയിൽ നീക്കുപോക്ക് ഉണ്ടാവാത്തതിലും സംസ്‌ഥാന ബജറ്റിലെ അവഗണനയിലും പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ഇനി മിനിമം ചാർജ് 10 രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് 12 രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു.
വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണം എന്നാണ് ആവശ്യം. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും ഫെഡറേഷൻ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചത്.
ഈ മാസം 31നകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനം ഉണ്ടാകുമെന്നും ഫെഡറേഷൻ വ്യക്‌തമാക്കി. ബജറ്റിലെ അവഗണനയിൽ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നേരത്തേ രംഗത്ത് വന്നിരുന്നു.
കേരളത്തിലെ വിദ്യാർഥികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് യാതൊരു മുതൽമുടക്കും ഇല്ലാതെ പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്ക്, റോഡ് ടാക്‌സിലും സ്‌റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാണ് ഫെഡറേഷൻ പറയുന്നത്.
ഇത് സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ബജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഇല്ലാത്തത് തികച്ചും നിരാശാജനകമാണ്.
അയ്യായിരത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെഎസ്ആർടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും, ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർധന വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു.
Most Read: തിരഞ്ഞെടുപ്പ് തോൽവി, വിമർശനങ്ങൾ രൂക്ഷം; പ്രിയങ്ക സ്‌ഥാനമൊഴിഞ്ഞേക്കും