വാഷിംഗ്‌ടൺ: ടിബറ്റിന് മേൽ ചൈന നടത്തുന്ന അധീശത്വങ്ങൾക്ക് എതിരെ ലോക രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്ക് ചൈന സന്ദർശനം വിലക്കിയതിന് എതിരെ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മുതിർന്ന യുഎസ് നയതന്ത്ര പ്രതിനിധി വ്യക്‌തമാക്കി. ടിബറ്റൻ വിഷയങ്ങൾക്കുള്ള സ്‌പെഷ്യൽ കോ-ഓർഡിനേറ്റർ റോബർട്ട് എ ഡെസ്‌ട്രോയാണ് ചൈനക്ക് എതിരെ ശക്‌തമായ പ്രതിഷേധം അറിയിച്ചത്.
‘ടിബറ്റിലേക്ക് എല്ലാവർക്കും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനുള്ള അവകാശം ലഭ്യമാകണം. അതാണ് യുഎസിനും സഖ്യ രാജ്യങ്ങൾക്കും ചൈനയോട് ആവശ്യപ്പെടാനുള്ളത്. നയതന്ത്ര പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്ക് ടിബറ്റിലൂടെ സഞ്ചരിക്കാൻ സാധിക്കണം. മറ്റു രാജ്യങ്ങൾക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. തിരിച്ചും അതുപോലെ ചെയ്യണം. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി ടിബറ്റിന്റെ സംസ്‌കാരം നശിപ്പിക്കുന്നതിൽ അൽഭുതമില്ല. ഉയിഗുർ, കസാഖ് വംശജരോട് ഇത് തന്നെയാണ് അവർ ചെയ്‌തത്.’ ഡെസ്‌ട്രോ പറഞ്ഞു.
നേരത്തെ ടിബറ്റിലേക്ക് വിദേശികളുടെ വരവ് തടഞ്ഞ ചൈനീസ് നടപടിക്ക് എതിരെ യുഎസ് റെസിപ്രോക്കൽ ആക്‌സസ് ടു ടിബറ്റ് ആക്‌ട്’ എന്ന നിയമം കൊണ്ടുവന്നിരുന്നു. ടിബറ്റിൽ വിലക്ക് കൊണ്ടുവന്ന ചൈനീസ് ഉദ്യോഗസ്‌ഥർക്ക് യുഎസിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്ന നിയമമായിരുന്നു ഇത്.
Read Also: നിലപാടിലുറച്ച് കർഷകർ; ചർച്ച വീണ്ടും പരാജയം