കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ രണ്ടക്കം കടക്കുമെന്ന് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളിയത് വലിയ വീഴ്‌ചയായി കണക്കാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊച്ചിയിൽ തിരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള ബിജെപി കോർകമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ബിജെപി സംസ്‌ഥാന കോർകമ്മിറ്റി ചേർന്നത്. പാർട്ടി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് കോർകമ്മിറ്റി ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.
തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിലെ പത്രിക തള്ളിയതിനെ കെ സുരേന്ദ്രൻ ന്യായീകരിച്ചെങ്കിലും ജില്ലാ-മണ്ഡലം നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് കോർകമ്മിറ്റിയിൽ ഉയർന്നത്. കോവിഡ് പശ്‌ചാത്തലത്തിൽ കോർകമ്മിറ്റി അംഗങ്ങളിൽ പകുതി പേർ മാത്രമാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. കുമ്മനം രാജശേഖരൻ, ഒ രാജഗോപാൽ അടക്കമുള്ളവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
അതേസമയം കോവിഡ് പ്രോട്ടോക്കോൾ ലംഘനമാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ ഇന്നും രംഗത്തെത്തി. സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധ ഏകോപനം താളം തെറ്റിയെന്ന് സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്ത് സൗജന്യമായി ആർക്കും വാക്‌സിൻ ലഭിക്കുന്നില്ലെന്നും മറ്റു സംസ്‌ഥാനങ്ങൾ വാക്‌സിൻ വാങ്ങിയിട്ടും കേരളം വാങ്ങാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.
Also Read: വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് ഗോപി സുന്ദറും; ഇതുവരെ ദുരിതാശ്വാസ നിധിയിലെത്തിയത് ഒരു കോടിയിലധികം