കാസർഗോഡ്: മലയോര വികസനത്തിലേക്ക് വഴിതുറക്കും വിധത്തിൽ തേജസ്വിനി പുഴക്ക് കുറുകെ പെരുമ്പട്ടയിൽ നിർമിച്ച പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും. വെസ്‌റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കും വിധത്തിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് 9.90 കോടി രൂപ ചിലവിൽ പാലം നിർമിച്ചത്.
ഇന്നു വൈകിട്ട് 3 മണിക്ക് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൽഘാടനം നിർവഹിക്കും. ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാവും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. പാലത്തിന് 4 സ്‌പാനുകളിലായി 101.20 മീറ്റർ നീളമുണ്ട്. 11.05 മീറ്ററാണ് വീതി. ഇതിൽ 7.5 മീറ്റർ വീതിയിലാണ് വാഹനങ്ങൾക്കുള്ള റോഡ്. കാൽനട യാത്രക്കാർക്കായി നടവഴിയുമുണ്ട്. കരയിലും പുഴയിലുമായി 5 തൂണുകളാണ് പാലത്തിനുള്ളത്.
എം രാജഗോപാലൻ എംഎൽഎയുടേയും ജില്ലാ കളക്‌ടർ ഡോ. ഡി സജിത് ബാബുവിന്റെയും പ്രാദേശിക ജനപ്രതിനിധികളുടേയും ഇടപെടൽ മൂലമാണ് ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള ജോലികൾ വേഗത്തിൽ അവസാനിച്ചത്. 2018 ഡിസംബറിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
Read Also: വിസ്‌മയ ഉൾപ്പടെ ആത്‍മഹത്യ ചെയ്‌തത് മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്‌നും