തിരുവനന്തപുരം: മഹാമാരി മനുഷ്യകുലത്തിന് വെല്ലുവിളി ആയപ്പോൾ പൊതുജന ആരോഗ്യരംഗത്ത് ഉണ്ടായ കുറവുകൾ നികത്തുന്നതിന് നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാർക്ക് ശമ്പളം പൂർണ്ണമായും നൽകേണ്ടതാണ്. ആരോഗ്യ മേഖലയിലെ ക്ഷാമം പരിഹരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മറ്റൊന്നും നോക്കാതെ സന്തോഷപൂർവം കടന്നു വന്ന ഞങ്ങളുടെ ശമ്പളത്തിൽ നിന്ന് സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളം പിടിക്കുന്നത് ക്രൂരതയാണ്, ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.
ജീവിതത്തിലെ പ്രധാന കാലഘട്ടം പഠനത്തിന് മാത്രമായി മാറ്റിവച്ച് , നീണ്ട കാലം വിദ്യാഭ്യാസം ചെയ്‌ത്, പലപ്പോഴും 12 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്ന ഇവർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്. കേരളത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിലവിലെ ശമ്പളം 42,000 രൂപമാത്രമാണ്. ജീവിക്കാനുള്ള വരുമാനം പോലും ലഭിക്കാത്ത ഒരു പ്രൊഫഷനായി ആതുര സേവന മേഖല മാറുന്നത് സമൂഹത്തിന് മനസ്സിലായാൽ ഈ മേഖല തിരഞ്ഞെടുക്കാൻ പോലും ആളില്ലാത്ത ഒരു കാലം വന്നേക്കും. അത് ഭരണകൂടങ്ങൾ ഓർക്കണം.
“കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന ഞങ്ങളുടെ മാനസിക അവസ്ഥയെങ്കിലും ചിന്തിക്കേണ്ടതില്ലേ സർക്കാർ? ഞങ്ങൾ മനുഷ്യരല്ലേ ? താൽക്കാലിക ഡോക്ടർമാരായ ഞങ്ങളെ സാലറി ചലഞ്ചിൽ നിന്നൊഴിവാക്കണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്തെലാം ചിലവുകളാണ് ഈ 27000 രൂപ കൊണ്ട് ഒരു ഡോക്ടർ നടത്തേണ്ടത്? ഞങ്ങളുടെ ന്യായവും നീതിയുക്തവുമായ ആവശ്യം സർക്കാർ പരിഗണിക്കുമെന്നാണ് എനിക്ക് തോന്നുന്നത്” പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ഡോക്ടർ മലബാർ ന്യൂസിനോട് പറഞ്ഞു.
“പ്രതിമാസം ലഭിക്കുന്ന ഈ തുകയിൽ നിന്ന് വിദ്യാഭ്യാസ ലോൺ മുതൽ കുടുംബജീവിതം വരെയുള്ള പലതും നടത്തിക്കൊണ്ട് പോകണം. ഇപ്പോൾ ഈ തുകയിൽ നിന്ന് സാലറി ചലഞ്ച് ഇനത്തിൽ ആറ് ദിവസത്തെ വേതനവും ചില സ്ഥലങ്ങളിൽ നികുതിയും കൂടി കട്ട് ചെയ്യുകയാണ് സർക്കാർ. ഇത് ക്രൂരതയും മനുഷ്യത്വ വിരുദ്ധവുമാണ്. ഏതാണ്ട് 27,000 രൂപയാണ് ഈ മാസം ഡോക്ടർമാർക്ക് ശമ്പളമായി ലഭിച്ചത് ” – കേരളാ ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഡോ. ഔസം ഹുസൈൻ മലബാർ ന്യൂസിനോട് പറഞ്ഞു.
പലയിടത്തും ഒന്നിനും ഒരു വ്യക്തതയുമില്ല, ഏകീകരണമില്ല. പല ട്രെഷറികളും ജില്ലാ ആരോഗ്യ മേധാവികളും തോന്നിയത് പോലെയാണ് കാര്യങ്ങൾ ചെയുന്നത്. അവരെയും പറഞ്ഞിട്ട് കാര്യമില്ല. കാരണം, അവർക്കും വ്യക്തമായ – സംസ്ഥാനം മുഴുവൻ നടപ്പിലാക്കേണ്ട ഒരു ഏകീകൃത ഉത്തരവ് ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ചില സ്ഥലത്ത് നികുതി പിടിക്കുന്നു. ചിലയിടങ്ങളിൽ നികുതി എടുത്തിട്ടില്ല. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ പോകുന്നത്. ഡോ. ഔസം ഹുസൈൻ കൂട്ടിച്ചേർത്തു. ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതിനെതിരെ ധനമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ഞങ്ങൾ നിവേദനം നൽകിയിട്ടുണ്ട്. പക്ഷെ, യാതൊരു മറുപടിയും ഈ നിമിഷം വരെ ലഭിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു.
നാഷണൽ മിഷനിൽ താൽക്കാലികമായി നിയമിച്ച ഡോക്ടർക്ക് 50,000 രൂപയാണ് ശമ്പളം നിശ്ചയിച്ചത്. ഇവർക്ക് ജോലി സമയത്തിലെ കൃത്യത, ആവശ്യമുള്ള അവധികൾ, മറ്റ് അടിസ്ഥാന ആനുകൂല്യങ്ങൾ എല്ലാം നൽകിയാണ് നിയമിച്ചിരിക്കുന്നത്. ഇവരുടെ ശമ്പളത്തിൽ നിന്ന് ആറ് ദിവസത്തെ ശമ്പളം പിടിക്കരുതെന്ന് സർക്കാർ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമാന വിദ്യാഭ്യാസം നേടി, ഒരേ തസ്‌തികയിൽ ജോലി ചെയ്യുന്ന ഞങ്ങളോട് മാത്രം പ്രത്യേക അവഗണനയാണ് കാണിക്കുന്നത്. അത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.