തിരുവനന്തപുരം: 2022 വ്യവസായ വർഷമായിക്കണ്ട് സംസ്‌ഥാനത്ത് 1,00,000 സൂക്ഷ്‌മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്എംഇ) തുടങ്ങുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിനെ (കീഡ്) സംരംകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത നിക്ഷേപത്തിന്റേയും ഉത്തരവാദിത്ത വ്യവസായത്തിന്റേയും കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
എത്രപേർക്കു പരിശീലനം നൽകി എന്നതിലല്ല, എത്ര സംരംഭകരെ സൃഷ്‌ടിച്ചു എന്നതാകണം സംരംഭകത്വ വികസനത്തിന്റെ മാനദണ്ഡം. പശ്‌ചിമഘട്ട സംരക്ഷണം, തീരസംരക്ഷണം, തണ്ണീർത്തട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പരിമിതികൾ മനസിലാക്കിയുള്ള വ്യവസായ വികസനമാണ് സർക്കാർ മുന്നോട്ടു വെക്കുന്നത്. സംരംഭകത്വ വികസനത്തിനായി എംഎസ്എംഇകൾ, ക്ളസ്‌റ്ററുകൾ തുടങ്ങിയവ പ്രോൽസാഹിപ്പിക്കപ്പെടണം.
നിലവിൽ 16 ക്ളസ്‌റ്ററുകളാണ് സംസ്‌ഥാനത്തുള്ളത്. ഇതു വ്യാപിപ്പിക്കും. ഓരോ ഗ്രാമത്തിലും ചെറിയ കേന്ദ്രങ്ങൾ തുടങ്ങണം. കോമൺ ഫെസിലിറ്റി സെന്ററുകളും കൂടുതലായി ആരംഭിക്കണം. സംരംഭകനാകാൻ ആഗ്രഹിച്ചെത്തുന്നവരെ മികച്ച സംരംഭകരായി തിരികെ അയക്കാനുള്ള എല്ലാ സംവിധാനവും കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എൻർപ്രണർഷിപ്പ് ഡെവലപ്മെന്റിന് (കീഡ്) ഉണ്ടാകണം. സംരംഭകർക്ക് സാങ്കേതികവിദ്യ, മാർക്കറ്റിങ്, മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം നൽകാൻ കഴിയുന്ന സംവിധാനം കീഡ് വികസിക്കണം.
കുട്ടികളിൽ സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന് 700ഓളം സംരംഭകത്വ വികസന ക്ളബുകൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തോടെ ഇത് 1,000 ആക്കി ഉയർത്തും. കാർഷിക മൂല്യവർധിത ഉൽപന്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് മൂവായിരം പേർക്ക് രണ്ടു ഘട്ടമായി പരിശീലനം നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
Read Also: കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം