തിരുവനന്തപുരം: ഭരണഘടനക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. സജി ചെറിയാന്റെ പ്രസംഗത്തിൽ ഒരു അബദ്ധവും ഇല്ലെന്നും, പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. കൂറ് പുലർത്തി പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ എന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പരാമർശങ്ങളിൽ അബദ്ധം ഇല്ലെന്നും, കോൺഗ്രസിന് വേറെ പണി ഇല്ലാത്തത് കൊണ്ടാണ് വിവാദം ഉണ്ടാക്കുന്നതെന്നും ഇപി ജയരാജൻ വിമർശിച്ചു. ഇന്ത്യൻ ഭരണഘടനക്ക് എതിരായ ആക്രമണങ്ങൾ ഉണ്ടാകുന്നത് ഇടതുപക്ഷത്ത് നിന്നല്ല. അത് വലതു പക്ഷത്തു നിന്നാണ്. ആർഎസ്എസും സംഘപരിവാറും ഇന്ത്യൻ ഭരണഘടനയെ തകർക്കുകയാണ്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മന്ത്രി സജി ചെറിയാനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. അതനുസരിച്ചു തുടർനടപടികൾ എടുക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും ഗവർണർ പറഞ്ഞു. തുടർനടപടി വിലയിരുത്തിയ ശേഷം വിഷയത്തിൽ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്‌തിയാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Most Read: മാദ്ധ്യമ പ്രവർത്തകയോട് മോശമായ പെരുമാറ്റം; പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു