ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം. ഇങ്ങനെയല്ല വാക്‌സിൻ നൽകേണ്ടത്. വാക്‌സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഇനിയും 50 ലക്ഷം ഡോസ് വാക്‌സിൻ വേണം, 2 ലക്ഷമേ കയ്യിലുള്ളൂ എന്നാണ് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുന്നത്. അടുത്ത നാല് ദിവസത്തിനുള്ളിൽ 6.5 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കേന്ദ്രം സംസ്‌ഥാനത്തിന് നൽകും. കാവൽ സർക്കാരാണെങ്കിൽ പോലും കേരളത്തിലെ നിയന്ത്രണത്തിൽ സർക്കാർ ഇടപെടണം. സർക്കാരിന് അവധിയെടുത്ത് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ വിതരണം തുടങ്ങിയപ്പോൾ 76 ലക്ഷം പേരുണ്ടെന്നാണ് കേരളം അറിയിച്ചത്. 62 ലക്ഷം പേർ ഇന്നലെ വരെ എടുത്തു. ആശുപത്രികളിലെ സൗകര്യങ്ങൾ ജില്ലാ തലത്തിൽ പരസ്യപ്പെടുത്തണം. കേരളത്തിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ലെന്നും മുരളീധരൻ പറയുന്നു.
ആന്റിജൻ പരിശോധനയല്ല, ആർടിപിസിആർ പരിശോധനയാണ് നടത്തേണ്ടത്. രജിസ്‌റ്റർ ചെയ്‌തവർക്ക് വാക്‌സിൻ നൽകുക. അല്ലാത്തവരെ വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കുക. രജിസ്‌റ്റർ ചെയ്യാത്തവർക്കും വാക്‌സിൻ നൽകുന്നതുകൊണ്ടാണ് നിലവിലെ പ്രതിസന്ധി ഉണ്ടായത്. മാസ്‌ക് ധരിച്ചതുകൊണ്ട് മാത്രം രോഗം നിയന്ത്രിക്കാനാകില്ല. മറ്റ് നിയന്ത്രണങ്ങൾ കൂടി കടുപ്പിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
Also Read: ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം; സർക്കാർ സ്‌ഥാപനങ്ങൾക്ക് അവധി