തൃശൂർ: കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂരിൽ ഇന്ന് കരുതൽ പൂരം. ആളും ആരവങ്ങളുമില്ലാതെ ഇന്ന് നടക്കുന്ന തൃശൂർ പൂരം ഇടംപിടിക്കുന്നത് ചരിത്രത്താളുകളിൽ. രാവിലെ 7 മണിയോടെ കണിമംഗലം ശാസ്‌താവ് പൂരപ്പറമ്പിൽ എഴുന്നെള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടക പൂരങ്ങളുടെ വരവ് ആരംഭിച്ചു. ഒരാനപ്പുറത്ത് എഴുന്നെളളിച്ചാണ് ഇത്തവണ ഘടക പൂരങ്ങൾ എത്തുക. പാസ് ലഭിച്ച സംഘാടകർ മാത്രമാകും ഒപ്പമുണ്ടാവുക.
11ന് പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30ന് പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം. 2 മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്‌തമായ ഇലഞ്ഞിത്തറമേളവും 2.45ന് ശ്രീമൂലസ്‌ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളവും അരങ്ങേറും.
വൈകിട്ട് 4.30ന് ഇലഞ്ഞിത്തറ മേളം കലാശിച്ച് 5.30ഓടെ തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം നടക്കും. ചടങ്ങായി മാത്രമാണ് കുടമാറ്റം നടക്കുക. പാറമേക്കാവ് വിഭാഗം 15 ആനകളെ അണിനിരത്തും. 25 സെറ്റ് കുട മാറും. തിരുവമ്പാടി വിഭാഗം ഒരാനപ്പുറത്ത് ചടങ്ങിന് മാത്രം കുടമാറ്റത്തിന് നിന്ന് മടങ്ങും. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്‌ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും. പുലർച്ചെ മൂന്നിന് പൂരവെടിക്കെട്ട് നടക്കും. ശനിയാഴ്‌ച രാവിലെ 9നു ശ്രീമൂലസ്‌ഥാനത്ത് പൂരം വിടചൊല്ലി പിരിയും.
കണികൾക്കുള്ള പ്രവേശനം കർശനമായി വിലക്കിയതിനാൽ നഗരത്തിലേക്കുള്ള വഴികൾ പോലീസ് അടച്ചിരിക്കുകയാണ്.
Also Read: ബംഗാളിൽ റോഡ് ഷോയും പദയാത്രകളും നിരോധിച്ച് ഇലക്ഷൻ കമ്മീഷൻthr