തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗം പൂര്‍ത്തിയായി. കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തിന്റെ തീരുമാനം. പരിശോധനയ്‌ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർക്ക് കോവിഡ് വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
കൂടാതെ, 45 വയസിന് താഴെ ഉള്ളവർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ഹാജരാക്കുകയും വേണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വാക്‌സിൻ നൽകാൻ ജില്ലയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.
കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് നേരത്തെ റിപ്പോർട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൂരം നടക്കുന്നതോടെ കുറഞ്ഞത് 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പാഴായിപോകുമെന്നും ഡിഎംഒ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഡിഎംഒ റിപ്പോർട് നൽകുകയും ഇനി എന്ത് സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വം ഉണ്ടാവില്ലെന്നും പറഞ്ഞിരുന്നു.
Also Read: ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സ്‌പീക്കർ