തിരുവനന്തപുരം: കോവിഡ് കാലത്ത് ഓൺലൈൻ ക്‌ളാസുകളെ ആശ്രയിച്ച് മറ്റൊരു അധ്യയന വർഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. പുസ്‌തകങ്ങളടക്കം സജ്‌ജമാണെന്നത് വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഓൺലൈൻ ക്‌ളാസുകൾക്ക് സൗകര്യമില്ലാത്ത കുട്ടികൾ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. സർക്കാർ സ്‌കൂളുകളിൽ ആവശ്യത്തിന് അധ്യാപകരും പ്രധാന അധ്യാപകരുമില്ലാത്തതും വെല്ലുവിളി ഉയർത്തുന്നുണ്ട്.
ഇത്തവണ വിക്ടേഴ്സ് ചാനൽ വഴിയുള്ള അധ്യാപനത്തിന് പുറമേ ഓരോ സ്‌കൂളിൽ നിന്നും ഓൺലൈൻ ക്‌ളാസ് നടത്താനും നിർദ്ദേശമുണ്ട്. ഇത് ഘട്ടംഘട്ടമായാണ് നടത്തുകയെങ്കിലും ക്‌ളാസുകൾക്ക് മൊബൈൽ ഫോൺ അത്യാവശ്യമാണ്. വീടുകളിൽ ടെലിവിഷനും മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യങ്ങളും ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ബിആർസികൾ വഴി ശേഖരിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മൊബൈൽഫോണിന് റേഞ്ചില്ലാത്തതും പഠനകാലത്ത് പ്രതിസന്ധി സൃഷ്‌ടിക്കും.
പ്രവേശനം പൂർത്തിയായില്ലെങ്കിലും മൂന്ന് ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്‌ളാസിൽ എത്തുമെന്നാണ് കരുതുന്നത്. പ്രവേശനോൽസവം വെർച്വൽ ആയാണ് നടക്കുക. തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിലാണ് ഡിജിറ്റൽ പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം.
പാഠപുസ്‌തക വിതരണം ജൂൺ 15നകം പൂർത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവുപോലെ ഉണ്ടാകും. പൊതു യൂണിഫോമുള്ളയിടത്ത് തുണിക്ക് പകരം 600 രൂപയാകും ഒരു കുട്ടിക്ക് നൽകുക.
Also Read: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; എപി അബ്‌ദുള്ളക്കുട്ടി