ന്യൂഡെല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന നടപടികൾ ഉണ്ടാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടി. അഡ്‌മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവുകൾ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രമെ നടപ്പിലാക്കൂ എന്ന് അമിത് ഷാ വ്യക്‌തമാക്കിയെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു. ഡെൽഹിയിൽ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഡ്‌മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് ബിജെപി ലക്ഷദ്വീപ് ഘടകം തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് സംസ്‌ഥാന നേതൃത്വവും ലക്ഷദ്വീപിന്റെ ചുമതലയുള്ള ദേശീയ ഉപാധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടിയും ഡെല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടത്.
അതേസമയം, ലക്ഷദ്വീപിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പസാക്കി. മുഖ്യമന്ത്രിയാണ് സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്നും കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും നടപ്പാക്കാനാണ് അഡ്‌മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപിൽ നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും അത് മുളയിലേ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌കാരങ്ങൾ ഉടൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Read also: കടലാക്രമണം നാശം വിതച്ച പ്രദേശങ്ങളിൽ വിഡി സതീശൻ സന്ദർശനം നടത്തി