ന്യൂഡെൽഹി: ഈ മാസം 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉൽഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്‌റ്റൻ മൻപ്രീത് സിംഗും ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകരാകും.
ആഗസ്‌റ്റ് 8ന് നടക്കുന്ന സമാപന ചടങ്ങിൽ ഗുസ്‌തി താരം ബജ്‌റംഗ് പുനിയയാണ് ഇന്ത്യൻ പതാക കൈയ്യിലേന്തുക. 2012 ലണ്ടൻ ഗെയിംസിൽ വെങ്കലം നേടിയ മേരി കോമിന്റെ അവസാനത്തെ ഒളിമ്പിക്‌സായിരിക്കും ടോക്കിയോയിലേത്. ആദ്യമായാണ് ഇന്ത്യക്ക് വേണ്ടി ഒരേ വർഷം രണ്ട് പേർ പതാകവാഹകർ ആകുന്നത്.
റിയോ ഡി ജനീറോയിൽ നടന്ന 2016ലെ ഒളിമ്പിക്‌സ് ഉൽഘാടനച്ചടങ്ങിൽ രാജ്യത്തെ ഏക വ്യക്‌തിഗത ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്രയായിരുന്നു പതാകവാഹകൻ. കഴിഞ്ഞ വർഷം നടക്കേണ്ട ഒളിമ്പിക്‌സ്, കോവിഡ് വ്യാപനത്തെ തുടർന്നാണ് ഈ വർഷം ജൂലൈയിലേക്ക് മാറ്റിയത്.
Read Also: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഓഗസ്‌റ്റിൽ തുടങ്ങിയേക്കും; എസ്ബിഐ റിസർച്ച് റിപ്പോർട്