തിരുവനന്തപുരം: സംസ്‌ഥാനത്ത് ചില ജില്ലകളിൽ തക്കാളി പനി റിപ്പോർട് ചെയ്‌തതായും, ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5 വയസിൽ താഴെയുള്ള കുട്ടികളിലാണ് തക്കാളി പനി സാധാരണയായി കണ്ടുവരുന്നത്. എന്നാൽ അപൂർവമായി മുതിർന്നവരിലും ഈ രോഗം കാണാറുണ്ട്. കൂടാതെ അപകട സാധ്യത കുറവാണെങ്കിലും അപൂർവമായി മസ്‌തിഷ്‌ക ജ്വരത്തിനും തക്കാളി പനി കാരണമാകാറുണ്ട്. അതിനാൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും, ചികിൽസ തേടുകയും വേണമെന്ന് മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ഇതിനോടകം തന്നെ 80ഓളം കുട്ടികൾക്ക് തക്കാളി പനി ബാധിച്ചയാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ് ഇതിന്റെ ലക്ഷണം. രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത് പകരുന്നത്. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.
Read also: റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രി; വൈകിട്ട് സത്യപ്രതിജ്‌ഞ