ദുബായ്: പാസ്‌പോർട്ടില്ലാതെ യാത്ര ചെയ്യാനുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ഇ-ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാർക്ക് പാസ്‌പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന ‘സ്‍മാർട്ട് പാസേജ്’ സംവിധാനത്തിലേക്കാണ് ദുബായ് കുതിച്ചുയർന്നത്. ദുബായ് വിമാനത്താവളം വഴി എമിറേറ്റ്‌സ് എയർലൈൻ യാത്രക്കാർക്ക് നവംബർ മുതൽ പാസ്പോർട്ടില്ലാതെ യാത്ര ചെയ്യാനാകും.
ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്‌സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘത്തിൽ സൗകര്യം ലഭ്യമാവുക. പാസ്‌പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നീഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പിലാക്കുക. തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും. സുഗമവും തടസമില്ലാത്തതുമായ യാത്രക്കായി ഇലക്‌ട്രോണിക് ഗേറ്റുകൾക്ക് പകരം സ്‍മാർട്ട് ഗേറ്റുകൾ സ്‌ഥാപിക്കും.
യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ലഭ്യമാണെന്നതിനാൽ, അവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ അവരുടെ പ്രൊഫൈലിങ് നടത്താനാകും. യാത്ര കൂടുതൽ സുഗമമാക്കാൻ ബിഗ് ടാറ്റയെ ഉപയോഗപ്പെടുത്തും. യാത്രക്കാരുടെ പൂർണ വിവരങ്ങൾ കൈമാറാൻ വിവിധ എയർപോർട്ടുകൾ തയ്യാറായാൽ ഭാവിയിൽ എമിഗ്രേഷൻ ഉൾപ്പടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും.
മദീനത് ജുമൈറയിൽ തുറമുഖങ്ങളുടെ ഭാവി നയങ്ങൾ രൂപപ്പെടുത്താനുള്ള രണ്ടു ദിവസത്തെ ആഗോള സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. നവംബറിൽ ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുരൂർ അറിയിച്ചു.
Most Read| രക്‌തസമ്മർദ്ദം; ചികിൽസിച്ചില്ലെങ്കിൽ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ- ലോകാരോഗ്യ സംഘടന