കാസർഗോഡ്: എൻഡോസൾഫാൻ ഇരകളായ രണ്ട് കുട്ടികൾ ഒരേദിവസം മരിച്ചതോടെ കാസർഗോഡ് ജില്ലയിൽ വ്യാപക പ്രതിഷേധം. ജില്ലയിലെ ചികിൽസാ സൗകര്യക്കുറവിന് എതിരെയാണ് പ്രതിഷേധം ശക്‌തമാകുന്നത്. ജില്ലയിൽ മതിയായ ചികിൽസാ സൗകര്യം ഇല്ലാത്തത് എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികൾ മരിക്കാൻ കരണമാകുന്നുവെന്നാണ് പരാതി ഉയരുന്നത്. ഇന്നലെ കാഞ്ഞങ്ങാട് നഗരത്തിൽ എയിംസ് ഫോർ കാസർഗോഡ് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കാസർഗോഡ് അജാനൂരിലെ മൊയ്‌തുവിന്റെ പതിനൊന്നുകാരനായ മകൻ മുഹമ്മദ് ഇസ്‌മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ചുവയസുകാരി അമേയ എന്നിവരാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ മരിച്ചത്. ന്യൂറോ പ്രശ്‌നം മൂലമാണ് കുഞ്ഞുങ്ങൾ മരിച്ചത്. ‘കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന അവഗണനാ ഭീകരതയ്‌ക്കെതിരെ’ എന്ന മുദ്രാവാക്യവുമായാണ് കാഞ്ഞങ്ങാട് പ്രധിഷേധം ഉയർന്നത്.
അതേസമയം, ജില്ലയിൽ ന്യൂറോളജിസ്‌റ്റിനെ ഉടൻ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിട്ട് ഒരുമാസം ആകുന്നതിനിടെയാണ് രണ്ട് കുഞ്ഞുങ്ങൾ മരിക്കുന്നത്. പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുന്നതിന് കാലതാമസമുണ്ടെന്നും അതിനുവേണ്ടി കാത്തുനിൽക്കുന്നില്ല, പകരം സംവിധാനം രണ്ട് മാസത്തിനുള്ളിൽ കണ്ടെത്തുമെന്നുമാണ് ആരോഗ്യമന്ത്രി എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഉറപ്പ് നൽകിയത്. എന്നാൽ, ആ ഉറപ്പ് പാഴ്‌വാക്കായെന്നാണ് ആക്ഷേപം.
Most Read: കോവിഡ് വ്യാപനം; ഡെൽഹിയിലെ സിനിമ തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം