തിരുവനന്തപുരം: കേരളത്തിൽ വർഗീയമായുള്ള ഭിന്നത സൃഷ്‌ടിക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയെ വലിയതോതിലുള്ള അപവാദ പ്രചാരണങ്ങള്‍ക്കും അസത്യ പ്രചാരണത്തിനും യുഡിഎഫ് ഉപയോഗപ്പെടുത്തുകയാണ്. സംസ്‌ഥാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ ദുര്‍ബലപ്പെടുത്താനുള്ള ഈ നീക്കങ്ങള്‍ കേരള ജനത നിരാകരിക്കുമെന്നും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തിൽ നിയമം നിർമിക്കുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണ്. ശബരിമല സംവാദ വിഷയമാക്കി ജനങ്ങളെ വഴിതെറ്റിക്കാൻ യുഡിഎഫ് തന്ത്രം പ്രയോഗിക്കുന്നു. ഉമ്മൻചാണ്ടി ചുമതല ഏറ്റെടുത്ത ശേഷം വിജയത്തിനുള്ള എളുപ്പവഴിയായി ശബരിമലയെ കാണുന്നു. ശബരിമല വിഷയത്തിൽ കോടതിവിധി വന്ന ശേഷം എല്ലാവരുമായി ചർച്ച നടത്തുമെന്നും വിജയരാഘവൻ വ്യക്‌തമാക്കി.
മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റേത് ഹീനമായ ഭാഷയാണ്. ആധുനിക സമൂഹത്തിൽ ഉപയോഗിക്കാത്ത വാക്കുകളാണ് സുധാകരൻ ഉപയോഗിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്‌തമാക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.
Read also: ചെത്തുകാരന്റെ മകനെന്നത് കോൺഗ്രസിന് അയോഗ്യതയാണോ?; ഡിവൈഎഫ്ഐ