കീവ്: റഷ്യൻ യുക്രെൻ അധിനിവേശത്തെ തുടർന്ന് അടച്ചുപൂട്ടിയ യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഉടൻ പുനനാരംഭിക്കും. ഈ മാസം 17 മുതൽ എംബസി വീണ്ടും പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യൻ അധിനിവേശം രൂക്ഷമായതിനെ തുടർന്ന് മാർച്ച് ആദ്യം യുക്രൈൻ തലസ്‌ഥാനത്തെ എംബസി പ്രവർത്തനങ്ങൾ അടച്ചുപൂട്ടിയിരുന്നു. നിലവിൽ പോളണ്ടിലെ വാഴ്‌സയിലാണ് എംബസി പ്രവർത്തിക്കുന്നത്. മാർച്ച് 13ന്, ഭൂരിഭാഗം ഇന്ത്യൻ പൗരൻമാരെയും യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച ശേഷം എംബസി വാർസോയിലേക്ക് മാറ്റുകയായിരുന്നു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ എന്നിവരുൾപ്പെടെ നിരവധി പാശ്‌ചാത്യ രാഷ്‌ട്രീയ നേതാക്കൾ അടുത്തിടെ യുക്രൈൻ തലസ്‌ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. അവിടെ റഷ്യൻ സൈന്യം നൂറുകണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തിയതായി ആരോപണമുണ്ട്.
യുഎൻ അഭയാർഥി ഏജൻസിയുടെ കണക്കനുസരിച്ച് ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം, ആറ് ദശലക്ഷത്തിലധികം അഭയാർഥികളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്‌തത്. അവരിൽ തൊണ്ണൂറു ശതമാനവും സ്‌ത്രീകളും കുട്ടികളുമാണ്. യുദ്ധക്കുറ്റങ്ങളിലുള്ള വിചാരണ കീവിലെ കോടതിയിൽ തുടങ്ങിയതായും റിപ്പോർട്ടുണ്ട്. റഷ്യ പതിനായിരത്തോളം യുദ്ധകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നാണ് യുക്രൈന്റെ ആരോപണം. ബ്രിട്ടനും നെതർലാൻഡ്‌സും വിചാരണയിൽ യുക്രൈനെ സഹായിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Most Read: ജയിലുകളിൽ വിഐപി സംസ്‌കാരം അനുവദിക്കില്ല; പഞ്ചാബ് മുഖ്യമന്ത്രി