ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ പ്രത്യക്ഷപ്പെട്ട അജ്‌ഞാത രോഗം ബാധിച്ച് ഒരാൾ മരിച്ചു. 45 കാരനാണ് മരിച്ചത്. ഇതുവരെ 292 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 140ഓളം പേർ ചികിൽസക്ക് ശേഷം വീടുകളിലേക്ക് മടങ്ങി. ചികിൽസയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഗോദാവരി ജില്ലാ മെഡിക്കൽ ഉദ്യോഗസ്‌ഥർ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്‌ഡി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി ഫോണിൽ സംസാരിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി. സാധ്യമായ എല്ലാ സഹായവും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
പശ്‌ചിമ ഗോദാവരിയിലെ എലുരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ശനിയാഴ്‌ച മുതലാണ് രോഗം കണ്ടു തുടങ്ങിയത്. പെട്ടന്ന് തളർന്ന് വീഴുക, ഓക്കാനം, വായിൽനിന്ന് നുര വരിക എന്നീ ലക്ഷണങ്ങളോടെയാണ് ആളുകൾ ആശുപത്രിയിൽ ചികിൽസ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി വിജയവാഡയിൽ അടിയന്തര മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. എലുരു മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു.
രോഗികളിൽ രക്‌ത പരിശോധനയും സിടി സ്‌കാനും നടത്തിയെങ്കിലും രോഗ കാരണം കണ്ടെത്താനായിട്ടില്ല. ഇവരുടെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവ് ആണ്. രോഗ കാരണം കണ്ടെത്താൻ വിവിധ പരിശോധനകൾ നടത്തുകയാണ്.
Also Read: കർഷക സമരം; മുഖ്യമന്ത്രി കെജ്‌രിവാളും മറ്റു മന്ത്രിമാരും സമരഭൂമി സന്ദർശിക്കും