ലഖ്‌നൗ: ഹത്രസ് സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. യുപി ഡിജിപി എച്ച്.സി അവസ്‌തി, അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്‌തി എന്നിവരാണ് ഇന്ന് ഉച്ചക്ക് പെൺകുട്ടിയുടെ കുടുംബത്തെ കണ്ടത്. സംഭവത്തിന് ശേഷം യുപിയിലെ ഉന്നത ഉദ്യോഗസ്‌ഥർ നടത്തുന്ന ആദ്യ സന്ദർശനമാണിത്.
ആഭ്യന്തര സെക്രട്ടറി അവാനിഷ് അവസ്‌തി നിരവധി തവണ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന രംഗങ്ങൾ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. അതിർത്തികൾ അടച്ച് 48 മണിക്കൂറിന് ശേഷം മാദ്ധ്യമ പ്രവർത്തകരെ ഗ്രാമത്തിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നു.
മൃതദേഹം നിർബന്ധിച്ച് സംസ്‌കരിച്ചതിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരേ കുടുംബം ഉദ്യോഗസ്‌ഥരോട് പരാതിപ്പെട്ടു. അതേസമയം, പോലീസിന് വീഴ്‌ചയുണ്ടായെന്നും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നും ഡിജിപി അറിയിച്ചു.
‘ഞങ്ങൾ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകി. മുഖ്യമന്ത്രി ഇതിനോടകം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്, കൂടാതെ ഒരു വനിതാ ഉദ്യോഗസ്‌ഥയും ടീമിന്റെ ഭാഗമാണ്. ആദ്യ റിപ്പോർട്ട് നാളെ വൈകുന്നേരം 4 മണിക്ക് പുറത്തുവരും’-ചീഫ് സെക്രട്ടറി പറഞ്ഞു.
ഉന്നത ഉദ്യോഗസ്‌ഥരോട് ഒക്‌ടോബർ 12 ന് അലഹബാദ് കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് സന്ദർശനം. ഹത്രസ് സംഭവം പൊതു പ്രാധാന്യം ഉള്ളതാണെന്ന് കോടതി പറഞ്ഞു. ഉന്നത ഉദ്യോഗസ്‌ഥർക്കെതിരേയുള്ള ആരോപണങ്ങൾ മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനത്തെ തുടർന്നാണെന്ന് കോടതി വ്യക്‌തമാക്കി.