വടക്കാഞ്ചേരി ലെഫ് മിഷന്‍ ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസില്‍ ലൈഫ് മിഷന്‍ തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനാണ് കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന്‍ കേസിലെ സി.ബി.ഐ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പദ്ധതിക്കായി അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ലൈഫ് മിഷന്‍ സി.ഇ.ഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയാണെന്നും അതിനാല്‍ സര്‍ക്കാരിന് സംഭവത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്നുമാണ് സി.ബി.ഐ പറയുന്നത്.
അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം നിലച്ചതോടെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് നഗരസഭ. പണി നിലച്ചതോടെ 350 ഓളം നിര്‍മ്മാണ തൊഴിലാളികളും ആശങ്കയിലാണ്. ലൈഫ് മിഷന്റെ കീഴില്‍ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും ഒരു ആശുപത്രിയുമാണ് വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍ പറമ്പില്‍ നിര്‍മ്മിക്കുന്നത്. 500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിയുന്ന 140 ഫ്‌ലാറ്റുകള്‍ ലഭിക്കുന്നതോടെ അത്രയും കുടുംബങ്ങള്‍ക്ക് വീടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കവെ പെട്ടെന്നാണ് നിര്‍മ്മാണം നിലച്ചത്.
Malabar News: ബഫർ സോൺ ചർച്ചകൾ സജീവം; മലബാർ വന്യജീവി സങ്കേതത്തെ അറിയാം
കഴിഞ്ഞ 10 മാസമായി പ്രദേശവാസികളെ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. പ്രദേശത്തെ എല്ലാ വീട്ടില്‍ നിന്നും ഒരാളെങ്കിലും ഇവിടെ പണിക്കെത്തിയിരുന്നു. നിര്‍മ്മാണം നിലച്ചതോടെ ഇവരുടെ വരുമാനവും ഇല്ലാതായി. വിവാദങ്ങളും അന്വേഷണങ്ങളുമെല്ലാം പെട്ടെന്ന് പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ പുനരാംരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.