കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്‌ട്രീയ പ്രേരിതമായി ഉണ്ടാക്കിയ വിവാദമാണിതെന്നും വിവാദമുണ്ടാക്കിയവർ മാപ്പ് പറയണമെന്നും മുൻ മന്ത്രി എസി മൊയ്‌തീൻ ആവശ്യപ്പെട്ടു.
എന്നാൽ, റിപ്പോർട് അപ്രസക്‌തമാണെന്നും സർക്കാരിനെയും കൂട്ടുപ്രതികളെയും രക്ഷപെടുത്തുകയാണ് വിജിലൻസിന്റെ ലക്ഷ്യമെന്നുമാണ് വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരെയുടെ ആരോപണം.
തൃശൂര്‍ എഞ്ചിനീയറിങ് കോളജിലെ വിദഗ്‌ധരും, ക്വാളിറ്റി കണ്‍ട്രോളര്‍, പിഡബ്‌ള്യുഡി ബില്‍ഡിങ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ തുടങ്ങിയവർ ഉള്‍പ്പെടുന്ന സംഘമാണ് വിദഗ്‌ധ സമിതിയിലുണ്ടായിരുന്നത്. റിപ്പോർട് വിജിലൻസിന് കൈമാറി.
ലൈഫ് മിഷൻ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് പരിശോധനക്കായി വിജിലൻസ് സംഘം വിദഗ്‌ധ സമിതിയെ നിയോഗിച്ചത്. തുടർന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ പരിശോധനക്കായി ഹാമ്മര്‍ ടെസ്‌റ്റ് , കോര്‍ ടെസ്‌റ്റ് ഉൾപ്പടെയുള്ള ശാസ്‌ത്രീയ പരിശോധനകള്‍ സമിതി നടത്തിയിരുന്നു. ഫ്‌ളാറ്റ് നിര്‍മാണത്തിൽ കമ്പിക്കുപകരം പപ്പായത്തണ്ടാണ് ഉപയോഗിച്ചത് എന്നതടക്കം പരിഹാസങ്ങള്‍ വിഷയത്തിലുയര്‍ന്നിരുന്നു. ബലക്ഷയമില്ലെന്ന റിപ്പോർട് പുറത്തുവന്നെങ്കിലും തുടർനടപടികൾ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് വിജിലൻസ് വ്യക്‌തമാക്കി.
യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയില്‍ 14.50 കോടി ചെലവാക്കിയാണ് വടക്കാഞ്ചേരിയില്‍ 140 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ 2019 ജൂലൈ 11ന് സർക്കാർ കരാര്‍ ഒപ്പുവച്ചത്. പദ്ധതിയുടെ പേരില്‍ 4.48 കോടി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന അടക്കമുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്. സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമായിരുന്നു ലൈഫ് വിവാദം. തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിലടക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്താൻ പ്രതിപക്ഷ പാർട്ടികൾ ലൈഫ് മിഷൻ ഉപയോഗിച്ചിരുന്നു.
Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും