അങ്കമാലി: പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഫാസിസത്തിന്റെ പുതിയ മുഖങ്ങളാണെന്ന് വിഡി സതീശൻ വിമർശിച്ചു. അങ്കമാലിയിൽ യുഡിഎഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
നരേന്ദ്രമോദി മതത്തിന്റെയും ജാതിയുടെയും മറവിൽ ഉത്തരേന്ത്യയിൽ നരഹത്യ നടത്തുമ്പോൾ, കേരളത്തിൽ പിണറായി വിജയൻ പോലീസിനെയും ക്രിമിനൽ സംഘങ്ങളെയും ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണെന്നും വിഡി സതീശൻ വിമർശിച്ചു. ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന കർഷകരെയാണ് മോദി അടിച്ചമർത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
‘വന്യജീവി ആക്രമണം മൂലം ജീവൻ നഷ്‌ടപ്പെട്ടവരുടെ ബന്ധുക്കളെയും സ്വന്തക്കാരെയും പിണറായിയുടെ പോലീസ് അടിച്ചമർത്തുന്നു. ഈ രണ്ടു ഫാസിസ്‌റ്റ് ശക്‌തികളെയും തകർത്തെറിയുവാൻ ജനങ്ങൾക്ക് ലഭിച്ച സുവർണാവസരമാണ് ഈ തിരഞ്ഞെടുപ്പ്. പാചകവാതകം, പെട്രോൾ, ഡീസൽ വില കുറയ്‌ക്കുമെന്ന ഗ്യാരണ്ടിയിലാണ് പത്ത് വർഷം മുൻപ് പ്രധാനമന്ത്രി അധികാരത്തിൽ വന്നത്. വില കുറച്ചില്ലെന്ന് മാത്രമല്ല, ഇരട്ടിയിൽ അധികമായി വില വർധിപ്പിച്ചു, ജനങ്ങളെ ദ്രോഹിച്ചു. അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര- സതീശൻ പറഞ്ഞു.
യുഡിഎഫ് സ്‌ഥാനാർഥികളുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനായി പ്രവർത്തകർക്കിടയിൽ ആരോഗ്യകരമായ മൽസരം ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് അഭ്യർഥിച്ചു.
Most Read| വന്യമൃഗ ശല്യം; കേരളവും കർണാടകയും സഹകരണ ചാർട്ടറിൽ ഒപ്പുവെച്ചു