കൊച്ചി: സമ്പൂർണ ലോക്ക്‌ഡൗണിൽ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എല്ലായിടങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ട്.
കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77 ശതമാനമായി ഉയർന്നിരിക്കുകയാണ്. 35,250 പേർക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും ചെയ്‌തു. സ്‌ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിലാണ് ലോക്ക്‌ഡൗണിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ജില്ലാ അതിർത്തികൾ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. കർശന പരിശോധനകൾക്ക് ശേഷമാണ് ആളുകളെ കടത്തി വിടുന്നത്. നഗരത്തിനകത്തും കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ട്. അതേസമയം, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാൻ കൊച്ചി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു നിർദ്ദേശം നൽകിയിട്ടുണ്ട്.
അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്ന് പോലീസ് വ്യക്‌തമാക്കി. ലോക്ക്‌ഡൗണിന്റെ ആദ്യ ദിനമായ ഇന്ന് ജനങ്ങൾ അധികൃതരോട് സഹകരിക്കുന്നുണ്ട്. അവശ്യ സാധനങ്ങൾക്കുള്ള കടകൾ മാത്രമാണ് തുറന്നിരിക്കുന്നത്.
Also Read: സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കെഎംഎംഎൽ; നടപടികൾ ആരംഭിച്ചു