കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പോലീസുകാർക്കെതിരെ ഷാഫി പറമ്പിൽ എംഎൽഎ. പ്രതിഷേധം നടത്തുന്ന പ്രവർത്തകരെ ആക്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കണമെന്നാണ് ഷാഫി പറമ്പിൽ ആവശ്യമുന്നയിച്ചത്. സ്‌ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ കുട്ടികളുടെ മുന്നിൽ വച്ച് പോലും വലിച്ചിഴച്ചു കൊണ്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും, ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്‌ഥാപിക്കുന്നതിനെതിരായ പ്രതിഷേധത്തിൽ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാശ്രമം നടത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് ആത്‌മഹത്യാശ്രമം തടഞ്ഞത്. പ്രവർത്തകർ പൂർണമായും പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ലെങ്കിലും നിലവിൽ സ്‌ഥിതിഗതികൾ ശാന്തമാണ്. രാവിലെ 9 മണി മുതലാണ് സംയുക്‌ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലത്ത് പ്രതിഷേധവുമായെത്തിയത്.
ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്‌ടവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്ന് നേരത്തേ തന്നെ സമരക്കാർ വ്യക്‌തമാക്കിയിരുന്നു. പ്രതിഷേധം ശക്‌തമായതോടെ 30 സമരക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. എന്നാൽ വാഹനത്തിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചിട്ടില്ലെന്നും, അത് പോലീസുകാരുടെ ആരോപണം മാത്രമാണെന്നും സമരക്കാർ കൂട്ടിച്ചേർത്തു.
Read also: സ്‌കൂൾ പ്രിൻസിപ്പലിന് എതിരെ പരാതി; നടപടി എടുക്കുന്നില്ലെന്ന് അധ്യാപിക