ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. മഴ ഇനിയും തുടരുകയാണെങ്കിൽ വെള്ളപ്പൊക്കം രൂക്ഷമായേക്കാം. നിരണം, തലവടി, എടത്വ, വീയപുരം, തകഴി പ്രദേശങ്ങളിൽ ഇതിനോടകം വെള്ളം കയറി. പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടറോഡുകളും വെള്ളത്തിലാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ശക്‌തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. തലവടി പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷം. തലവടി കുതിരച്ചാൻ കോളനിയിലെ ഒട്ടേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ വർഷം ഈ കോളനിയിലെ ഒട്ടേറെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. 2018ലെ പ്രളയസമയത്ത് വലിയ തോതിൽ നാശനഷ്‌ടം സംഭവിച്ച മേഖല കൂടിയാണിത്.
മാർച്ചിലുണ്ടായ വേനൽമഴയിൽ അപ്പർ കുട്ടനാട്ടിലെ കാർഷിക മേഖല നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാലവർഷവും ശക്‌തി പ്രാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങളിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തി. മഴ തുടരുകയാണെങ്കിൽ ഇവിടങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
Also Read: കുതിരാൻ തുരങ്കം: സുരക്ഷക്കായി കൂടുതൽ നടപടിയെടുക്കും, ആശങ്ക വേണ്ട; മന്ത്രി