പാലക്കാട്: ജില്ലയിലെ നൂറുകണക്കിന് കർഷകർ ആശ്രയിക്കുന്ന പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഉടൻ പൂർത്തിയാകുമെന്നും, തുടർന്ന് സർവേ നടത്തി സർക്കാരിന് സമർപ്പിക്കുമെന്നും നെൻമാറ ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. ഇതിനായി വനം വകുപ്പിന്റെ സഹകരണവും തേടും. പദ്ധതി നടപ്പിലായാൽ പ്രദേശത്തെ കൂടുതൽ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം നടത്താൻ സാധിക്കും.
നെല്ലിയാമ്പതി നൂറടിപ്പുഴയിൽ തടയണകെട്ടി തുരങ്കത്തിലൂടെ അണക്കെട്ടിലേക്ക് തുറന്ന് വിടാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ചാലക്കുടി പുഴയിലേക്ക് ഒഴുകുന്ന വെള്ളം തിരിച്ച് വിട്ട് കേശവൻപാറക്ക് സമീപമുള്ള ചോലകളിലൂടെ അണക്കെട്ടിലെത്തിക്കും. പോത്തുണ്ടി അണക്കെട്ടിന്റെ പരിധിയിൽ 4,785,62 ഹെക്‌ടർ നെൽ കൃഷിയാണുള്ളത്. നെൻമാറ, അയിലൂർ, മേലാർകോട്, വടക്കഞ്ചേരി, എരിമയൂർ, വണ്ടാഴി, എലവഞ്ചേരി പഞ്ചായത്തുകളിലെ കർഷകരാണ് പോത്തുണ്ടി അണക്കെട്ടിനെ കൂടുതലായി ആശ്രയിക്കുന്നത്.
2008ൽ പദ്ധതി നടപ്പിലാക്കാൻ ജലസേചന വകുപ്പ് രൂപരേഖ തയാറാക്കിയിരുന്നു. പിന്നീട് 2019ൽ ആണ് പദ്ധതിയുടെ തുടർ നടപടികൾ ആരംഭിച്ചത്. പദ്ധതിയെ തുടർന്ന് അധികൃതർ ഏലംപാടിയിൽ എത്തി പഠനം നടത്തി.
Read Also: കോവിഡ് പ്രതിരോധം: സംസ്‌ഥാനത്തെ പ്രവർത്തനങ്ങൾ തൃപ്‍തികരം; കേന്ദ്രസംഘം