കല്‍പ്പറ്റ: പ്രവര്‍ത്തനമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്‌ടർ അദീല അബ്‌ദുള്ളയും. മുന്‍ഗണനാമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 12 കളക്‌ടർമാരാണ് പട്ടികയിലുള്ളത്. അദീല അബ്‌ദുള്ളയെ കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് 5 കളക്‌ടർമാരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം ഈ മാസം 11ന് നടക്കും. ഇതിനുവേണ്ടി പവര്‍പോയിന്റ് പ്രസന്റേഷനും കളക്‌ടർമാര്‍ തയാറാക്കേണ്ടതുണ്ട്. ജില്ലകളില്‍ നടപ്പിലാക്കിയ വികസനപദ്ധതികളാണ് പ്രസന്റേഷനില്‍ ഉള്‍പെടുത്തേണ്ടത്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡാണ് വയനാട്ടില്‍ മുന്‍ഗണനാ മേഖലയില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതി. 900.45 കോടി രൂപയുടെ വായ്പയാണ് ഇതിലൂടെ ലഭ്യമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജില്ലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ 9510.64 കോടിയുടെ വായ്പ അനുവദിച്ചുവെന്ന് കളക്‌ടർ പറഞ്ഞു. ഇതില്‍ 94.75 ശതമാനവും കൃഷി, കന്നുകാലി വളര്‍ത്തല്‍ മേഖലകളിലാണ് ചിലവഴിച്ചത്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളുടെയും, വിവിധ വികസന ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കുന്നുണ്ടെന്നും അദീല അബ്‌ദുള്ള വ്യക്തമാക്കി.
2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയായ അദീല അബ്‌ദുള്ള, 2019 നവംബറിലാണ് വയനാട് കളക്‌ടറായി ചുമതലയേറ്റത്.