ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ കോൺഗ്രസ് ആവശ്യപ്പെടാതിരുന്നതിന്റെ കാരണം വ്യക്‌തമാക്കി മുതിർന്ന നേതാവും കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. കശ്‌മീരിനെ സംബന്ധിച്ച് അതും ഒരു പ്രശ്‌നമാണെന്ന് താൻ പറഞ്ഞിരുന്നെന്ന് അദ്ദേഹം പറഞ്ഞു. “എന്നാൽ ഞങ്ങൾ അതിനായി സമ്മർദ്ദം ചെലുത്താൻ പോകുന്നില്ല, കാരണം ഇത് സുപ്രീം കോടതിക്ക് മുമ്പിലുള്ള വിഷയമാണ്,”- എന്നാണ് ഗുലാം നബി ആസാദിന്റെ വിശദീകരണം.
ഏറ്റവും പ്രധാനപ്പെട്ട വിഷയം സംസ്‌ഥാന പദവിയാണെന്ന് ഞാൻ യോഗത്തിൽ പറഞ്ഞു. രണ്ടാമതായി, സംസ്‌ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടു. മൂന്നാമതായി, ജമ്മു കശ്‌മീർ ജനങ്ങൾക്ക് ഭൂമിയെയും സംസ്‌ഥാന സേവനങ്ങളെയും സംബന്ധിച്ച അവരുടെ ചരിത്രപരമായ ആധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അതുപോലെതന്നെ, കശ്‌മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, എല്ലാ രാഷ്‌ട്രീയ തടവുകാരെയും മോചിപ്പിക്കുക എന്നീ ആവശ്യങ്ങളും ഞാൻ യോഗത്തിൽ ഉന്നയിച്ചു; ഗുലാം നബി ആസാദ് പറഞ്ഞു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ വൈകിട്ട് 3.30ഓടെ ആരംഭിച്ച യോഗം 7 മണിക്കാണ് അവസാനിച്ചത്. പിഡിപിയുടെ മെഹബൂബാ മുഫ്‌തി, ഫറൂഖ് അബ്‌ദുള്ള, ഒമർ അബ്‌ദുള്ള എന്നിവരുൾപ്പടെ ജമ്മു കശ്‌മീരിൽ നിന്നുള്ള 14 നേതാക്കൾക്കാണ് ക്ഷണം ലഭിച്ചിരുന്നത്. ഗുലാം നബി ആസാദ് അടക്കം കശ്‌മീരിലെ നാല് മുൻ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
കശ്‌മീരിൽ തകർന്ന വിശ്വാസം വീണ്ടെടുക്കുക എന്നത് പ്രധാനമന്ത്രിയുടെ കടമയാണെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള യോഗത്തിൽ പറഞ്ഞത്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കേന്ദ്രത്തോടുള്ള കശ്‌മീരിന്റെ വിശ്വാസം നഷ്‌ടപ്പെട്ടു. ഇത് പുനഃസ്‌ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് ഒമർ അബ്‌ദുള്ള വ്യക്‌തമാക്കി.
കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പിഡിപി നേതാവ് മെഹബൂബാ മുഫ്‌തി പറഞ്ഞു. അത് തങ്ങളുടെ ഐഡന്റിറ്റി ആണെന്നും ഉടൻ തന്നെ പുനഃസ്‌ഥാപിക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.
എന്നാൽ, പ്രത്യേക പദവി പുനഃസ്‌ഥാപിക്കുന്നത് സംബന്ധിച്ച് അനുകൂല നിലപാടുകളൊന്നും കേന്ദ്ര സർക്കാർ അറിയിച്ചില്ല. അതേസമയം, ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുക. എല്ലാവരോടും മണ്ഡല പുനര്‍നിര്‍ണയത്തിനായി സഹകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: പ്രതിഷേധം കനക്കുന്നു; ഡ്യൂട്ടി ഡോക്‌ടറെ മർദ്ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും