വയനാട് : ജില്ലയിലെ മാളപ്പുരയിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനകീയ സഹകരണത്തോടെ വനാതിർത്തിയിൽ നിർമിച്ചു പരിപാലിച്ചിരുന്ന വൈദ്യുതി വേലി തകർത്താണ് ഇവിടങ്ങളിൽ കാട്ടാന ഇറങ്ങുന്നത്. തുടർന്ന് നിരവധി കർഷകരുടെ കൃഷിയാണ് ഇതിനോടകം തന്നെ കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചത്.
കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാന മാളപ്പുര തിമ്മപ്പന്റെ തെങ്ങ്, കൈനിക്കുടിയിൽ ജോസഫ്, ലാലി, വിഷ്‌ണു പ്രകാശ് എന്നിവരുടെ വാഴ, കാപ്പി എന്നീ കൃഷികളാണ് നശിപ്പിച്ചത്. ജില്ലയിലെ മാളപ്പുര, ചാത്തമംഗലം എന്നീ പ്രദേശങ്ങൾ മൂന്നുഭാഗവും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്‌ഥലങ്ങളാണ്. അതിനാൽ തന്നെ ഇവിടങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
നിലവിൽ ഇവിടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ സാധിക്കാത്ത സ്‌ഥിതിയാണെന്നാണ് പ്രദേശവാസികൾ വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ദിവസവും കൂലിപ്പണിക്കു പോയി മടങ്ങുകയായിരുന്ന യുവാവിനെ ആനക്കൂട്ടം ആക്രമിച്ചിരുന്നു. കാട്ടാന പ്രവേശിക്കുന്നത് തടയാനായി നിർമിച്ച വൈദ്യുതി വേലിയും കിടങ്ങും ഫലപ്രദമാകാത്ത സാഹചര്യത്തിൽ മതിലോ, റെയിൽവേ വേലിയോ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യം ഉന്നയിക്കുന്നത്.
Read also : പാറ്റൂർ കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി