വയനാട്: വന്യജീവി ശല്യം രൂക്ഷമായ വയനാട്ടിൽ വനം, റവന്യൂ, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു. യോഗത്തിൽ ചികിൽസാ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിങ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിൽ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായി.
വന്യജീവി അക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ അടക്കം ചികിൽസക്ക് ചിലവാകുന്ന തുക സംസ്‌ഥാന സർക്കാർ വഹിക്കുമെന്ന് യോഗത്തിൽ മന്ത്രിമാർ ഉറപ്പ് നൽകി. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിക്കും. ഈ സമിതിയുടെ കോ-ഓർഡിനേറ്ററായി കളക്‌ടർ പ്രവർത്തിക്കും. രണ്ടാഴ്‌ച കൂടുമ്പോൾ യോഗം ചേർന്ന് സ്‌ഥിതി വിലയിരുത്തുമെന്നും വനം മന്ത്രി പറഞ്ഞു.
വനമേഖലയിൽ കൂടുതൽ ഡ്രോണുകൾ വിന്യസിച്ച് നിരീക്ഷണം തുടരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വനമേഖലയിൽ 250 പുതിയ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കാൻ ഇതിനോടകം നടപടി തുടങ്ങി. അതിർത്തി മേഖലയിൽ 13 പട്രോളിങ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രി വ്യക്‌തമാക്കി. വനത്തിൽ അടിക്കാടുകൾ വെട്ടാൻ വയനാടിന് പ്രത്യേക ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി.
സ്വാഭാവിക ആവാസവ്യവസ്‌ഥ നിർമിക്കാൻ തൊഴിലുറപ്പിൽ പദ്ധതിക്ക് രൂപം നൽകും. വന്യമൃഗങ്ങളെ ആകർഷിക്കുന്ന രീതിയിൽ റിസോർട്ടുകൾ പ്രവർത്തിക്കരുതെന്നാണ് യോഗത്തിൽ ഉയർന്ന മറ്റൊരു ആവശ്യം. ഇങ്ങനെയുള്ള റിസോർട്ടുകൾക്ക് എതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്‌തികളുടെ കാടുമൂടിയ സ്‌ഥലം വൃത്തിയാക്കാനും യോഗത്തിൽ നിർദ്ദേശം നൽകി.
Most Read| താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്