കൽപ്പറ്റ: കാട്ടാന ഉൾപ്പടെയുള്ള വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ മൂന്ന് സംസ്‌ഥാനങ്ങളുടെ വനം മന്ത്രിമാരുടെ സംയുക്‌ത യോഗം വിളിക്കാൻ കർണാടക. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെ, പ്രശ്‌നത്തിന് പരിഹാരം തേടി കേരളം, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളുടെ സംയുക്‌ത യോഗം വിളിച്ചു ചേർക്കുമെന്ന് രാഹുൽ ഗാന്ധിക്കയച്ച കത്തിൽ കർണാടക വനം പരിസ്‌ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ അറിയിച്ചു.
”ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിനുള്ള നഷ്‌ടപരിഹാരവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം കെസി വേണുഗോപാൽ എംപി അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വിഷയം ചർച്ച ചെയ്യുകയും കർണാടക സർക്കാർ ഉടനടി അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്‌ടപരിഹാരമായി അനുവദിക്കുകയും ചെയ്‌തു. ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്ന് 2023 നവംബറിൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ബന്ദിപ്പൂർ നാഷണൽ പാർക്കിലേക്ക് മാറ്റിയ ആന മൂലമാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്.
മരണത്തിൽ ആത്‌മാർഥമായി അനുശോചനം രേഖപ്പെടുത്തുന്നു. ആവർത്തിക്കപ്പെടുന്ന വന്യജീവി അക്രമണങ്ങളുടെ വെളിച്ചത്തിൽ, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും പ്രശ്‌നത്തിന് ശ്വാശത പരിഹാരം കാണുന്നതിനും വനംവകുപ്പ് മന്ത്രിമാരുടെ സംയുക്‌ത യോഗം വിളിക്കും”- രാഹുൽ ഗാന്ധിക്കയച്ച കത്തിൽ ഈശ്വർ ബി ഖണ്ഡ്രെ അറിയിച്ചു.
അതേസമയം, ഒമ്പത് ദിവസം രാപ്പകലില്ലാതെ ബേലൂർ മഗ്‌നയെ പിടിക്കാൻ നടത്തിയ ദൗത്യം നിലച്ച മട്ടാണ്. ആന കർണാടക വനത്തിലേക്ക് പോയതോടെയാണ് ദൗത്യത്തിന് വെല്ലുവിളിയായത്. ശനിയാഴ്‌ച രാത്രിയോടെ ആന കേരള അതിർത്തി കടന്ന് കർണാടക വനത്തിലേക്ക് കടന്നതായി വനപാലകർ അറിയിച്ചിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പകൽ മുഴുവനും മോഴയാന കർണാടക വനത്തിൽ തന്നെയാണുള്ളത്.
Most Read| ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി