പെരിങ്ങോം: ഭാവി തലമുറക്ക് തൊഴില്‍ ഉറപ്പു വരുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. പെരിങ്ങോം ഗവ. ഐ ടി ഐ കെട്ടിടം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽരഹിതരെ തിരിച്ചറിയാനും തൊഴിൽ മേഖലയിൽ എത്തിക്കാനും ഡിജിറ്റൽ പ്‌ളാറ്റ്ഫോമുകൾ തയാറാക്കി ഐടിഐകളിൽ സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി നൈപുണ്യ വികസനത്തിലൂടെ പ്രതിഭകളെ വാർത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഐടിഐകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളായി മാറുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐടിഐ ട്രെയിനികളെ പ്രാദേശിക വികസന പ്രക്രിയകളില്‍ പങ്കാളികളാക്കും. തൊഴിലില്ലാത്ത ഒരാള്‍ പോലും കേരളത്തില്‍ ഉണ്ടാവരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐടിഐ ട്രേഡുകളില്‍ തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് മാറ്റം വരുത്തും. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
2010ല്‍ ജില്ലയിലെ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് അനുവദിച്ച വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പെരിങ്ങോം ഐടിഐക്ക് വേണ്ടി, പെരിങ്ങോം പിഡബ്ല്യുഡി റെസ്‌റ്റ് ഹൗസിന് എതിര്‍വശത്തായി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കറിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. 3.5 കോടി രൂപ ചെലവിലാണ് നിർമാണം പൂര്‍ത്തിയാക്കിയത്.
പുതുതായി 22 ഐടിഐകളാണ് കേരളത്തില്‍ ആരംഭിച്ചത്. ഇതില്‍ 17 ഐടിഐകള്‍ പ്രവര്‍ത്തനം തുടങ്ങി. അഞ്ച് ഐടിഐകള്‍ ഉൽഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: വാളയാർ കേസ്; കുട്ടികളുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും