ന്യൂഡെൽഹി: സ്‌ത്രീക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും ഒരുപോലെ അവകാശമുണ്ടെന്നും അവിടെനിന്ന് അവരെ പുറത്താക്കാനാകില്ലെന്നും സുപ്രീം കോടതി. സ്‌ത്രീകളുടെ പ്രവർത്തികളിൽ പരാതിയുണ്ടെങ്കിൽ മുതിർന്നവർ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന് നിർദ്ദേശം നൽകാമെന്നും ജസ്‌റ്റിസുമാരായ അജയ് റസ്‌തോഗി, ബിവി നാഗരത്‌ന എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്‌തമാക്കി.
ഭർതൃഗൃഹത്തിൽ തനിക്കും ഭർത്താവിനും താമസം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്‌ട്ര സ്വദേശിനി നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ജൂൺ രണ്ടിന് ഹരജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അന്നേദിവസം പരാതിക്കാരിയുടെ ഭർതൃവീട്ടുകാരോട് വീഡിയോ കോൺഫറൻസിങ് വഴി ആശയവിനിമയം നടത്താൻ സംവിധാനം ഒരുക്കണമെന്ന് രജിസ്‌ട്രാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെ ഭൂരിഭാഗം സ്‌ത്രീകളും മാതാപിതാക്കൾ അല്ലെങ്കിൽ ഭർതൃമാതാപിതാക്കൾ എന്നിവരുമായി പങ്കിട്ട് കുടുംബജീവിതം നയിക്കുന്നവരാണ്. പലരും വിദ്യാസമ്പന്നരോ സ്വന്തമായി വരുമാനമുള്ളവരോ ആയിരിക്കില്ല. അവരെ വീട്ടിൽ നിന്ന് പുറത്താക്കാൻ ആർക്കും അവകാശമില്ലെന്നും ജസ്‌റ്റിസ് നാഗരത്‌ന പറഞ്ഞു.
Most Read: മങ്കിപോക്‌സ്; രോഗികൾക്ക് ഐസൊലേഷൻ, മാർഗ നിർദ്ദേശവുമായി കേന്ദ്രം