കാസർഗോഡ്: ചീമേനിയിലെ തുറന്ന ജയിലിൽ പുതുതായി മൂന്ന് പദ്ധതികൾക്ക് കൂടി തുടക്കം. കേക്ക് നിർമാണ യൂണിറ്റ്, ഇരുചക്രവാഹന വർക്ക്‌ഷോപ്, സ്‌റ്റുഡിയോ എന്നിവയുടെ ഉൽഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ് നിർവഹിച്ചു.
ഇനിയുള്ള ദിവസങ്ങളിൽ ജയിൽ വിഭവങ്ങൾക്കൊപ്പം മീനും കേക്കും ലഭിക്കും. വിവിധ യൂണിറ്റുകളിലായി തടവുകാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ജയിൽ കവാടത്തിലെ കഫറ്റീരിയക്ക് സമീപത്താണ് ഇരുചക്രവാഹന വർക്ക്‌ഷോപ് സജ്‌ജമാക്കിയിരിക്കുന്നത്. ഇതിന് ആവശ്യമായ ആധുനിക സജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇരുപത് തടവുകാർക്കാണ് പരിശീലനം ലഭിക്കുക. ഇതിൽ മികച്ച അഞ്ച് പേർ ഇവിടെ ജോലിയെടുക്കും.
ഉത്തരവാദിത്വത്തോടെയും ചെലവ് കുറഞ്ഞും ഇരുചക്രവാഹനങ്ങൾ നന്നാക്കിയെടുക്കാൻ സാധിക്കും. നാലുമാസംമുൻപാണ് ജയിലിൽ അക്വാപോണിക്‌സ് രീതിയിൽ മീൻവളർത്തൽ ആരംഭിച്ചത്. ഇപ്പോൾ 4000ത്തിലേറെ ഗിഫ്‌റ്റ് തിലോപ്പിയ വിളവെടുപ്പിന് പ്രായമായി. ജയിൽ ആവശ്യം കഴിഞ്ഞുള്ളത് പുറത്തേക്ക് നൽകും.
കേക്ക് ഓർഡർ അനുസരിച്ച് നിർമിച്ചുനൽകും. കൂടാതെ ജയിൽ കഫറ്റീരിയയിലും ലഭിക്കും. പൊതുവിപണിയേക്കാൾ വിലകുറവായിരിക്കും ജയിൽവിഭവങ്ങൾക്ക്. വ്യത്യസ്‌ത തരത്തിലുള്ള കേക്കുകൾ പുറത്തിറക്കും. ഇരുപത് പേർക്കാണ് കേക്ക് നിർമാണത്തിന് പരിശീലനം ലഭിച്ചത്.
കൂടാതെ, ജയിൽ ബ്യൂട്ടി പാർലറിൽ സ്‌റ്റുഡിയോയും തുറന്നിട്ടുണ്ട്. തടവുകാർക്ക് ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും വിദഗ്‌ധ പരിശീലനം ലഭിച്ചിരുന്നു. ആധുനിക ക്യാമറകളും കളർ ലാബും ഇവിടെ സജ്‌ജീകരിച്ചിട്ടുണ്ട്.
Also Read: വനമേഖലയിൽ ഇനി വൈദ്യുതി മുടങ്ങില്ല; കെഎസ്‌ഇബിയുടെ അഭിമാന പദ്ധതി പൂർത്തിയായി