പാലക്കാട്: തർക്കത്തെ തുടർന്ന് ബൈക്കിൽ പിന്തുടർന്നെത്തി തലക്കടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ പരിക്കേറ്റ യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. പാലക്കാട് കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ച കഴിഞ്ഞാണ് മരണം സംഭവിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗിരീഷിനെ പിന്നാലെയെത്തി തലക്കടിച്ച് വീഴ്‌ത്തിയ സജു, അക്ഷയ് എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഇരുവരും റിമാൻഡിലാണ്.
തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു ഗിരീഷ്. ഈ മാസം ഏഴിനാണ് സംഭവമുണ്ടായത്. ഗിരീഷും പ്രതികളും തമ്മിൽ രാത്രി വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് സ്‌ഥലത്ത് നിന്ന് മടങ്ങിയ ഗിരീഷിനെ പിന്നാലെയെത്തിയ സജുവും അക്ഷയും ചേർന്ന് പിന്തുടരുകയും തലക്കടിച്ച് വീഴ്‌ത്തുകയുമായിരുന്നു. അടിയേറ്റ് നിലത്ത് വീണ ഗിരീഷിനെ രക്ഷിക്കാൻ ശ്രമിക്കാതെ ഇരുവരും സ്‌ഥലത്ത് നിന്ന് കടന്ന് കളയുകയും ചെയ്‌തു.
ബൈക്ക് അപകടമാണെന്നാണ് പോലീസും നാട്ടുകാരും ആദ്യം കരുതിയിരുന്നത്. പിന്നീട് സംശയം തോന്നിയ സാഹചര്യത്തിൽ ടൗൺ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യം വെളിപ്പെടുന്നത്. കൊലപാതക ശ്രമം തെളിഞ്ഞതോടെ പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ടൗൺ സൗത്ത് ഇൻസ്‌പെക്‌ടർ ടി ഷിജു എബ്രഹാം, എസ്‌ഐ വി ഹേമലത, അഡീഷണൽ എസ്‌ഐ കെ ഉദയകുമാർ, സിപിഒമാരായ സജീന്ദ്രൻ, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഗിരീഷ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.
Most Read: നാല് കാലുകളും കൈകളുമായി ജനനം; താങ്ങായി സോനു സൂദ്, ‘ചൗമുഖി’ക്ക് പുതുജീവൻ